തിരൂർ: ശരിയായ പഠനമോ ആലോചനയോ ഇല്ലാതെ എടുത്ത് ചാടി നടത്തുന്ന പരിഷ്ക്കാരങ്ങൾ വിദ്യാഭ്യാസ വകുപ്പിനെ വിവാദച്ചുഴിയിൽ ആക്കുകയാണെന്നും ദിശാബോധമില്ലാത്ത പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിരന്തരം ഉണ്ടാകുന്നതെന്നും കെ എ ടി എ സംസ്ഥാന ജനറൽ സെക്രട്ടറി എ വി ഇന്ദുലാൽ. കേരള എയ്ഡഡ് ടീച്ചേർസ് അസോസിയേഷൻ (കെ എ ടി എ ) മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം തിരൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ പ്ലസ് വൺ സീറ്റിൻ്റെ അപര്യാപ്തതയടക്കം ഉന്നയിച്ചപ്പോൾ യാഥാർത്ഥ്യബോധം ഉൾക്കൊള്ളാതെ സർക്കാർ പുറം തിരിഞ്ഞു നിൽ യാണ് ചെയ്തത്. എന്നാൽ ഇപ്പോൾ സീറ്റ് വർദ്ധിപ്പിച്ച് എങ്ങനെയെങ്കിലും പറ്റിയ അബദ്ധത്തിൽ നിന്ന് തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിദ്യാഭ്യാസവകുപ്പിൻ്റെ വൈകി വരുന്ന വിവേകം ഒരു സമൂഹത്തിൻ്റെ ഭാവി ആണ് തകർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് സിബിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഷജീർ ഖാൻ ജില്ലാ സെക്രട്ടറി സുധീഷ് കേശവപുരി ,അനു പി ആർ, മൻഷിദ് പിടി, അനഘ, ആശാ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ കമ്മറ്റി ഭാരവാഹികളായി സിബിൻ മാസ്റ്റർ (പ്രസിഡൻ്റ് ), സുധീഷ് കേശവപുരി ( സെക്രട്ടറി ), ടി പി മൻഷിദ് ( ട്രഷറർ ), അനഘ മനോഹർ ( വൈസ് പ്രസിഡൻ്റ് ), മുഹമ്മദ് റാഷിദ് (ജോ. സെക്രട്ടറി), അനു പി ആർ, സി കെ ഗിരീഷ്, അംജദ് മാസ്റ്റർ ( സെക്രട്ടറിയേറ്റ് അംഗങ്ങൾ ) എന്നിവരെയും ഏഴംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
യാതൊരു ശാസ്ത്രീയ പഠനവും നടത്താതെയും വിദ്യാർത്ഥികളുടെ പ്രായോഗികബുദ്ധിമുട്ടുകളും പ്രയാസങ്ങളും തിരിച്ചറിയാതെയുമുള്ള ശനിയാഴ്ചകളിലെ പ്രവൃത്തി ദിനമെന്നത് അനുചിതമാണെന്നും തുഗ്ലക്ക് പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് പോകാതെ വിവേകപൂർവ്വം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവധാനത വിദ്യാഭ്യാസ മന്ത്രി കാണിക്കണമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു.
ശനിയാഴ്ചകളിൽ ക്ളാസുകൾ വച്ച് പഠന പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കിയാൽ അധ്യാപകർക്ക് പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കേണ്ടുന്ന സമീപനം കൈക്കൊള്ളേണ്ടി വരുംമെന്നും കരിക്കുലം എന്നത് ക്ളാസ് മുറിയിൽ നടക്കുന്ന പ്രവർത്തനങ്ങളും മറ്റ് ആക്ടിവിറ്റികളും കൂടിച്ചേരുന്നതിൻ്റെ ആകെത്തുകയാണ് എന്നും കെഎടിഎ മലപ്പുറം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാടി.