പൊന്നാനി: പൊന്നാനിയിലെ വിദേശ മദ്യ വില്പനശാല പുഴമ്പ്രത്തേക്ക് മാറ്റുന്നതിന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിടുകയും, നഗരസഭയുടെ ലൈസൻസിനു വേണ്ടി വില്പനശാല മാനേജർ അപേക്ഷ നൽകുകയും ചെയ്തിട്ടും ഇതെല്ലാം മറച്ചുവെച്ച് തുറന്നു പ്രവർത്തിച്ച ഔട്ട്ലെറ്റ് സിപിഎം നേതൃത്വം പൂട്ടിക്കുകയും ചെയ്തിരുന്നു.
സിപിഎം ഭരിക്കുന്ന നഗരസഭ അധികൃതരുടെ മൗന സമ്മതത്തോടെ പ്രവർത്തന ലൈസൻസ് ലഭിക്കാത്ത വിദേശമദ്യ വിൽപ്പനശാല വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ മൗനാനുമതി നൽകിയ നഗരസഭ തീരുമാനം ഇരട്ടത്താപ്പാണെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പുഴമ്പ്രം പ്രദേശത്ത് എക്സൈസ് വകുപ്പിന്റെ അനുമതിയോടെ മദ്യവില്പനശാല തുറന്നു പ്രവർത്തിക്കുന്നത് വിവിധ രാഷ്ട്രീയപാർട്ടികളും, സർവ്വ കക്ഷി യോഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിട്ടും പൊന്നാനി എംഎൽഎ മൗനം അവലംബിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി.
മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ എം അബ്ദുല്ലത്തീഫ് അധ്യക്ഷതവഹിച്ചു. അഡ്വ എൻ എ ജോസഫ്, വി ചന്ദ്രവല്ലി, വി വി ഹമീദ്, മുസ്തഫ വടമുക്ക്, പുന്നക്കൽ സുരേഷ്, കുഞ്ഞുമുഹമ്മദ് കടവനാട്, എ പവിത്രകുമാർ, ഫർഹാൻ ബിയ്യം, കെ പി അബ്ദുൽ ജബ്ബാർ, ജെ പി വേലായുധൻ, എൻ പി നബീൽ, കെ ജയപ്രകാശ്, എൻ പി നിസാർ, പടിഞ്ഞാറകത്ത് ബീവി എന്നിവർ പങ്കെടുത്തു സംസാരിച്ചു.