/sathyam/media/media_files/2025/08/22/ponnani-block-congress-2025-08-22-21-27-36.jpg)
പൊന്നാനി: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പുനർ ഗേഹം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിലെ താമസക്കാർക്ക് ദുരിതമാണ് സർക്കാർ നൽകിയതെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കുറ്റപ്പെടുത്തി.
സർക്കാരിൻ്റെ അനുമതിയോടുകൂടി ഭാരതപ്പുഴ നികത്തി മൂന്നുവർഷം മുൻപാണ് 128 കുടുംബങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകിയത്.
കടലിനോടും, ഭാരതപ്പുഴയോടും ചേർന്ന് കിടക്കുന്ന ഫ്ലാറ്റുകൾക്ക് കെട്ടിട നമ്പർ അനുവദിച്ചു നൽകാത്തതും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി.
ഭാരതപ്പുഴ മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മിച്ചത് കാരണം മിക്ക വീടുകളുടെയും ഭിത്തിയിൽ വിള്ളൽ സംഭവിച്ച് വീടുകൾ അപകടാവസ്ഥയിലായി.
അശാസ്ത്രീയ നിർമ്മാണം കാരണം സെപ്റ്റിക് ടാങ്കിലടക്കമുള്ള മലിനജലം വീടിനുമുന്നിൽ കെട്ടി നിൽക്കുകയും, ദുർഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയുമാണ് നിലവിലുള്ളത്. പ്രായമുള്ളവർക്കും കുട്ടികൾക്കും ഇതുകാരണം ശ്വാസതടസവും, ശാരീരിക ബുദ്ധിമുട്ടുകൾ സംഭവിക്കുകയും ചെയ്യുന്നു.
മലിനജലം കിട്ടിനിന്ന് പകർച്ചവ്യാധികൾ പിടിപെടുവാൻ സാധ്യതയുള്ളതിനാൽ ജില്ലാ കലക്ടർ നേരിട്ടുവന്ന് ഫ്ലാറ്റുകളും പരിസരങ്ങളും സന്ദർശനം നടത്തി അശാസ്ത്രീയ നിർമ്മാണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പുനർഗേഹം ഭവന സമുച്ചയം സന്ദർശനം നടത്തിയ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ, ഷാജി കാളിയത്തേൽ,ടി കെ അഷ്റഫ് ,സിദ്ദിഖ് പന്താവൂർ, മുസ്തഫ വടമുക്ക്, ഷംസു കല്ലാട്ടയിൽ, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ ,പി സക്കീർ, എച്ച് കബീർ, സി എ ശിവകുമാർ, എം അമ്മുക്കുട്ടി, പി ജലീൽ എന്നിവർ നേതൃത്വം നൽകി.