മലപ്പുറം; കാളികാവ് ഉദരപൊയിലിലെ രണ്ടു വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രണ്ടര വയസ്സുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തലയിൽ രക്തം കട്ട പിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. രണ്ടര വയസ്സുകാരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിൽ പരാതി നല്‍കിയത്.
കുഞ്ഞിന്‍റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിൽ മുഹമ്മദ് ഫായിസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.