മലപ്പുറം: നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴയിരുന്നു അപകടം. യുവാവിന്റെ മുഖത്തും ശരീരത്തിലും സാരമായി പരുക്കേറ്റു.
നിലമ്പൂർ നഗരസഭയും നിലമ്പൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്. കാര്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും ആരോപണം ഉയർന്നു. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത് എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്.
ഫയർ ഡാൻസുമായി ബന്ധപ്പെട്ട പരിപാടികൾ നിശ്ചയിച്ചിട്ടില്ലെന്നും യുവാവ് അപ്രതീക്ഷിതമായി അവതരിപ്പിച്ച പരിപാടിയാണ് ഇതെന്നും ആരോപണം ഉയരുന്നു. നാട്ടുകാർ വേഗത്തിൽ ഇടപെട്ട് തീ അണക്കുകയൂം യുവാവിനെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയുമായിരുന്നു.
ഇത്തരം ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുമ്പോൾ കാര്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകിരിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് ഉൾപ്പെടുള്ള ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.