പൊന്നാനി : മസ്ജിദ് മുസ്സമ്മിൽ ഇജാബയിൽ മുഹമ്മദ് റസൂൽ കരീം തങ്ങൾക്ക് എന്നുംതാങ്ങും തണലുമായിരുന്ന പിതൃ സഹോദരൻ ഹംസ്സത്തു ഖറാർ അനുസ്മരണം നടത്തി.
ഇസ്ലാമിക ചരിത്രത്തില്‍ ശഹാദത്ത് എന്ന വീരമൃത്യുവിന് സൗഭാഗ്യം സിദ്ധിച്ചവര്‍ ഏറെയുണ്ട്. ഈ വിഭാഗത്തിന്റെ നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ടവരില്‍ പ്രധാനിയാണ് ഹംസതുബ്നു അബ്ദില്‍ മുത്തലിബ് അഥവാ ഹംസത്തുൽ ഖറാർ (റ).
ഹിജ്റ മൂന്നാം വര്‍ഷം നടന്ന ഉഹ്ദ് രണഭൂമിയില്‍ വെച്ചാണ് ആ ഇതിഹാസ പോരാളി രക്തസാക്ഷിയായത്. അദ്ദേഹം ശഹീദായത് ഒരു ശവ്വാൽ മാസത്തിലാണ്.
ഉള്ളുറച്ച വിശ്വാസവും ഉന്നതമായ നബിസ്നേഹവും പാകപ്പെടുത്തിയ ധീരയോദ്ധാവിന്റെ അന്ത്യത്തിന് ഈ ശവ്വാല്‍ മാസത്തോടെ 1431 വര്‍ഷമാവുന്നു. അദ്ദേഹത്തെയും മറ്റു ശുഹദാക്കളെയും കുറിച്ച ഓര്‍മകള്‍ ഇസ്ലാമിന്റെ മൂല്യവും അത് പിന്നിട്ടുവന്ന കനല്‍വഴികളും അനുസ്മരിക്കാൻ വിശ്വാസികൾക്ക് അവസരം നൽകുമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് ഖാസിം കോയ ഓർമപ്പെടുത്തി.
ഇമാം റഫീഖ് സഅദി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് അനസ് അദനി ചുങ്കത്തറ, ഉസ്മാൻ മൗലവി, ബഷീർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. ഹംസത്ത് മാല കീർത്തനം ആദരപൂർവം അരങ്ങേറി.