തിരൂർ: താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുക്കാൻ ഉപയോഗിച്ച കാർ സിബിഐ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥൻ്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
മലപ്പുറത്തെത്തിയാണ് സിബിഐ കാർ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പ്രതികൾക്കെതിരായ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയും. സംഭവത്തിൽ ഓഫീസർ റാങ്കിലുള്ള പൊലീസുദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം. അടുത്ത ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും.
താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന ജിനേഷാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റ്യൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരാണ്.
താനൂർ കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ എറണാകുളം സിജെഎം കോടതി നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി കുഴഞ്ഞു വീണു മരിച്ചത്. ലഹരി മരുന്ന് കൈവശം വെച്ചതിന് താമിർ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ്‌പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുൻപും 2 മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.