മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിലായി. തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനിൽരാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നീലഞ്ചേരി സ്വദേശിനി തെച്ചിയോടൻ ജമീലയിൽ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപയും വിജിലൻസ് കണ്ടെടുത്തു.
ജമീലയ്ക്ക് സ്വന്തമായി വീട് പോലുമില്ല. പട്ടയ ആവശ്യത്തിന് ഇവര്‍ പല തവണ വില്ലേജ് ഓഫീസിലെത്തി. 52000 രൂപ കൈക്കൂലിയായി നൽകിയാൽ പട്ടയം ശരിയാക്കി നൽകാമെന്ന് സുനില്‍ രാജ് പറഞ്ഞു.
കൈക്കൂലി തുക കുറക്കാൻ ജമീല ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈക്കൂലി തുക 32000 ആയി കുറച്ചു.
തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. പിന്നാലെ കടം വാങ്ങിയ 20000 രൂപയുമായി ജമീല വില്ലേജ് ഓഫീസിലെത്തി. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.