പാലക്കാട്: ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘ ദൂര ബസ്സുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പിൻവലിക്കുക,
ഇ ചലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ബസ്സുടമ സംയുക്ത സമതി നടത്തുന്ന അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കുന്ന സമര പരിപാടിയുടെ ഭാഗമായി സൂചന സമരം നടത്തി.
സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി സിവിൽ സ്റ്റേഷനു മുന്നിലെത്തിയ ശേഷം നടന്ന യോഗം സംസ്ഥാന വൈസ് ചെയർമാൻ കെ ഗോകുൽദാസ് ഉദ്ഘാടനം ചെയതു.
സംയുക്ത സമരസമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. സത്യൻ, ജില്ലാ ഓർഗനൈസേഷൻ പ്രസിഡന്റ് എസ് ബേബി, എൻ വിദ്യാധരൻ, ബഷീർ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നടപടി ഉണ്ടായിലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിത കാലത്തേക്ക് ബസ് ഓട്ടം നിർത്തി വെക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.