/sathyam/media/media_files/YidSJvem9sw2NfE6SWdv.jpg)
പാലക്കാട്: അഗളി മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 81 തടങ്ങളിലായി ഒരു മാസം മുതൽ 3 മാസം വരെ പ്രായമുള്ള പല വലുപ്പത്തിലുള്ള 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ സത്യക്കൽ പാറയുടെ മലയിടുക്കുകൾക്കിടയിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വിപണിയിൽ ഏകദേശം 10 ലക്ഷത്തോളം മൂല്യമുള്ളതാണ് ഈ ചെടികൾ.
എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റൈഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജൻ ഇ, പ്രിവന്റീവ് ഓഫീസർ പ്രമോദ്, പ്രത്യുഷ്, നൗഫൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ, സുധീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഷീജ, ഫോറസ്റ്റ് ഓഫീസർമാരായ ഗായത്രി, കവിത, കാളിയമ്മ, കാളി മുത്തു എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ഒരു മാസക്കാലമായി മേൽപ്പടി പ്രദേശങ്ങൾ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായി തത്സമയം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണിത്. കഴിഞ്ഞ മാസം അഗളി റേഞ്ച് 436 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം ഊർജിതമാക്കുമെന്നും സമാന കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ച് വരുകയാണെന്നും കൂടുതൽ പ്രദേശങ്ങളിൽ സമാനരീതിയിലുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us