മണ്ണാർക്കാട്: നാടക രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട കെപിഎസ് പയ്യനെടം ആദ്യ നാടകങ്ങളുടെ ഊഷ്മളമായ ഓർമയിൽ കുറുമ്പ ഭഗവതി ക്ഷേത്രം മൈതാനിയിൽ വീണ്ടും നാടകം അവതരിപ്പിച്ചു. പൂരാഘോഷത്തോടനുബന്ധിച്ച് നടത്തിയ നാടകം തിങ്ങി കൂടിയ വൻ ജനാവലിക്ക് ആവേശകരമായ അനുഭവമായി.
ഒരു നാടകകൃത്തിന്റെ അനുഭവാവിഷ്കാരമാണ് മറുമൊഴി. നാടകങ്ങൾ നിരോധിക്കപ്പെടുകയും എഴുത്തുകാരും കലാസാഹിത്യ പ്രവർത്തകരും ഭീഷണി നേരിടുകയും ചെയ്യുന്ന വർത്തമാനകാലത്തിന്റെ നേർച്ച ചിത്രമാണ് നാടകത്തിന്റെ ഇതിവൃത്തം.
കലാ കേരളത്തിന് ഇന്ന് സുപരിചിതമാണ് കെപിഎസ് എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന ടകകൃത്തിനെ.
തൻ്റെ നാട്ടുപ്രദേശമായ പയ്യനെടത്തെയും പേരിനൊപ്പം ചേർത്ത് കേരളത്തിലങ്ങോളമിങ്ങോളം നടക്കാൻ തുടങ്ങിയിട്ട് അമ്പതു വർഷം പിന്നിട്ടു.
ജില്ലയുടെയും കേരളത്തിൻ്റെയും സാസ്കാരിക രംഗത്തെ കൊടിയടയാളമായി കെപിഎസിനെ കലാസ്നേഹികൾ ഏറ്റെടുക്കുകയായിരുന്നു. പച്ചയായ മനുഷ്യനെ അവൻ്റെ സാമൂഹിക വിഷയങ്ങളെ അതിനു കാരണമാകുന്ന വ്യവസ്ഥിതിയെ ജനങ്ങളുമായി നേരിട്ടു സംവദിക്കുക എന്ന കെപിഎസിൻ്റെ സമർത്ഥമായ കലാപ്രവർത്തനങ്ങൾ അഭിമാനത്തിന്റെ അരനൂറ്റാണ്ട് പിന്നിടുകയാണ്.
പയ്യനെടം നാടകശാലയുടെ നേതൃത്വത്തിലാണ് നാടകം അരങ്ങേറിയത്. തന്റെ കലാപ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള നാട്ടുകാർക്കിടയിൽ തന്നെ അരനൂറ്റാണ്ടിനു ശേഷവും നിത്യപ്രസക്തമായ സന്ദേശവുമായി ഒരു നാടകം അവതരിപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് കെപിഎസ് പയ്യനെടം എന്ന നാടകാചാര്യൻ.