പട്ടാമ്പി: പട്ടാമ്പിയിലെയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായ തടയണ നിർമ്മാണം അന്തിമഘട്ടത്തിൽ. വെളളിയാങ്കല്ല് പദ്ധതിയിൽ നിന്നുളള ജലലഭ്യത പട്ടാമ്പി പാലം വരെ മാത്രമാണ് നിലവിലുള്ളത്. പാലത്തിന്റെ കിഴക്ക് ഭാഗത്തുളള പ്രദേശങ്ങളിലാണ് നഗരസഭയിലെ 2 കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്.
മാർച്ച് മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ തന്നെ ഈ ഭാഗങ്ങളിൽ ജലാശയങ്ങൾ വററി വരണ്ട്പോകൽ പതിവാണ്. വരൾച്ചയും ജലക്ഷാമവും പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകളും വാട്ടർ അതോറിറ്റിയും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തടയണം എന്ന നിഗമനത്തിൽ എത്തിയത്.
ഭാരതപ്പുഴയിലെ പട്ടാമ്പി കീഴായൂർ നമ്പത്ത് നിന്നും ആരംഭിച്ച് തൃത്താല നിയോജക മണ്ഡലത്തിലെ ഞാങ്ങാട്ടിരിയിലാണ് തടയണയുടെ അവസാനം. 325 മീറ്റർ നീളവും 2 മീറ്റർ വീതിയിലുമാണ് നിർമ്മാണം പുരോഗമിക്കുന്നത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 32.5 കോടി രൂപ മതിപ്പ് ചെലവിൽ നിർമിക്കുന്ന തടയണയിൽ 28 ഷട്ടറുകൾ ആണുള്ളത്.
തടയണയുടെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കട്ടവിരിക്കലും പുഴയുടെ ഇരുവശത്തും സംരക്ഷണ ഭിത്തി നിർമ്മാണവും ആണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. പദ്ധതി പൂർത്തിയായാൽ പട്ടാമ്പി നഗരസഭയിലെയും ഓങ്ങല്ലൂർ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരി എന്നിവിടങ്ങളിലെ ആയിരത്തിലധികം ഹെക്ടർ നെൽവയലുകളിൽ രണ്ടാം വിള കൃഷി ചെയ്യുന്നതിനും സഹായഖരമാവും.