പാലക്കാട്: നമ്മുടെ കുട്ടികൾ വില്പനക്കല്ലന്നും അവരെ സ്വാധീനിക്കുന്ന ഓൺലൈൻ കുറ്റവാളികളെ തിരിച്ചറിയണമെന്നും മുൻ ഡിജിപി ഡോ. പി.എം നായർ അഭിപ്രായപെട്ടു. വിശ്വാസിന്റെയും ഇന്റർനാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രന്റെയും ആഭിമുഖ്യത്തിൽ ഓൺലൈൻ ലൈംഗിക ചൂഷണത്തിനെതിരെയുള്ള റൗണ്ട് ടേബിൾ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും പല കുട്ടികളെയും ഓൺലൈനിൽ വല വീശി വശീകരിച്ചു ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുണ്ടെന്നും ഡോ. പി.എം നായർ അഭിപ്രായപ്പെട്ടു.
വിശ്വാസ് പാലക്കാട് സെക്രട്ടറി അഡ്വ. എൻ രാഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്റർനാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രൻ ഇന്ത്യ കൺട്രി ഡയറക്ടർ ബ്രാംവെൽ റോയ് മുഖ്യ പ്രഭാഷണം നടത്തി.
ഓൺലൈൻ ലൈംഗിക ചൂഷണത്തിൻ്റെ ഇരകൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് വിശ്വാസ് തൃശൂർ സെക്രട്ടറിയും മനഃശാസ്ത്ര വിദഗ്ദ്ധയുമായ സ്മിത സതീഷും ഓൺലൈൻ ലൈംഗിക ചൂഷണത്തിൻ്റെ നിയമനടപടികളെ കുറിച്ച് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലുമായ പി. പ്രേംനാഥും ക്ലാസുകൾ നയിച്ചു.
വിശ്വാസ് പാലക്കാട് ജോയിന്റ് സെക്രട്ടറി അഡ്വ. അജയ് കൃഷ്ണൻ സ്വാഗതവും വിശ്വാസ് വോളന്റീർ സുനില നന്ദിയും പറഞ്ഞു. അമ്പത്തോളം സാമൂഹ്യ ക്ഷേമ വിദ്യാർഥികളും വിശ്വാസ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.