കല്ലടിക്കോട്: കല്ലടിക്കോടൻ മലയോര മേഖലയിൽ അടയ്ക്ക മോഷണം പതിവാകുന്നതായി പരാതി. പ്രദേശ വാസികൾ ഭീതിയിലായിരിക്കുന്നു. കഴിഞ്ഞ ദിവസം കരിമലയിലെ കുഴിഞ്ഞാലിൽ കെ.എ. അഗസ്റ്റ്യന്റെ പറമ്പിൽ പോളീ ഹൗസിൽ ഉണക്കാനിട്ടിരുന്ന 600 കിലോയോളം വരുന്ന പത്ത് ചാക്ക് അടയ്ക്കയാണ് മോഷണം പോയത്.
കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മുറുക്കി തുപ്പിയിരിക്കുന്നത് കണ്ടതോടെ ഇതര സംസ്ഥാനക്കാരായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.
രാത്രിയായാൽ സ്ഥലം ഉടമകൾ വീടുകളിലേയ്ക്ക് പോകുമ്പോഴാണ് പലപ്പോഴും മോക്ഷണം നടക്കുന്നത്. ആറ്റില വെള്ള ചാട്ടം കാണാനായി ധാരാളം സഞ്ചാരികൾ എത്തുന്നതും പതിവാണ്. സഞ്ചാരികൾ എന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളും മോഷ്ടാക്കളും പ്രദേശത്ത് തങ്ങുകയും രാത്രി മോഷണം നടത്തുകയുമാണ് ചെയ്യുന്നത്.
മുണ്ടനാടിനിൽ നിന്നും ചുള്ളിയാം കുളത്ത് നിന്നും ആറ്റിലയിൽ നിന്നും വരുന്ന റോഡുകൾ കൂട്ടിമുട്ടുന്ന മാവിൻചോട്ടിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.