പാലക്കാട്: പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് സംയുക്തമായി പാലക്കാട് ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ, ദിബ്രൂഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കമ്പാർട്മെന്റിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ തോൾ സഞ്ചിയിൽ നിന്നു൦ തുണികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആറു സോപ്പ് പെട്ടികൾക്കുള്ളിലായി അടക്കം ചെയ്ത നിലയിൽ മാരക മയക്കുമരുന്നായ 65 ഗ്രാം ഹെറോയിൻ പിടികൂടി.
പിടികൂടിയ ഹെറോയിന് വിപണിയിൽ അരക്കോടി രൂപയോളം വിലവരും. സംഭവത്തിൽ എക്സൈസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാരക മയക്കുമരുന്ന് കടത്തിയവരെ പിടികൂടുന്നതിനായി അന്വേഷണ൦ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ എ൯.കേശവദാസ്, പാലക്കാട് എക്സ്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ എ.ജിജി പോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ എ.പി.അജിത് അശോക്, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സ്സൈസ് പ്രിവെന്റീവ് ഓഫീസർമാരായ ശ്രീജിത്ത്.പി, സുനിൽകുമാർ.കെ, സിവിൽ എക്സൈസ് ഓഫീസർ ശരവണൻ.പി, എന്നിവരാണ് ഉണ്ടായിരുന്നത്.