പാലക്കാട്: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്നും ഒറ്റ ഗഡുവായി ശമ്പളം നൽകുമെന്നും പുതിയ വകുപ്പ് മന്ത്രി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയ വാക്കും പാഴ്‌വാക്കായി മാറിയെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.രാജേഷ് പറഞ്ഞു.
ശമ്പള നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിലേക്കുൾപ്പടെ സംസ്ഥാന വ്യാപകമായി എംപ്ലോയീസ് സംഘ് നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മാസവും അഞ്ചാം തിയതി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തിനു പുറകെ ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന വകുപ്പുമന്ത്രിയുടെ വാക്കും പാലിക്കപ്പെടുന്നില്ല എന്നത് പണിയെടുക്കുന്ന തൊഴിലാളികളോടുള്ള ഇടതു നയ വ്യതിയാനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ മേഖലയിൽ നിന്നും കോടതി വിധിയിലൂടെ നേടിയെടുത്ത ലാഭകരമായ ദീർഘദൂര റൂട്ടുകൾ ഇടതു സർക്കാർ വീണ്ടും കുത്തക മുതലാളിമാർക്ക് തീറെഴുതിയിരിക്കുകയാണ്. കെ എസ് ആർ ടി സി യെ തകർക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിന് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ. സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.വി രമേഷ്കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് എൽ.രവിപ്രകാശ്, ജോ. സെക്രട്ടറി കെ.ശശാങ്കൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ എം കണ്ണൻ, വി.വിജയൻ, എൽ.മധു, ജില്ലാ സമിതി അംഗങ്ങളായ എൻ.സുബ്രഹ്മണ്യൻ, പി.സി.ഷാജി, സി.രാജഗോപാൽ, കെ.ചന്ദ്രപ്രകാശ്, ഷാജുമോൻ, സി.കെ.സുകുമാരൻ, കെ.പ്രജേഷ് എന്നിവർ നേതൃത്വം നൽകി.