ഒടിഞ്ഞുവീണ പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കെഎസ്ഇബി ഓഫീസിൽ വിളിച്ചുപറഞ്ഞ കുഞ്ഞു മിന്നൽ മുരളി ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഋത്വിക്കിനെ അഭിനന്ദിക്കാൻ നേരിട്ടെത്തിയത്.
പേരൂരിലെ ഋത്വിക്കിന്റെ വീട്ടിലെത്തിയ മന്ത്രി അവന്റെ ആവശ്യപ്രകരം സ്‌കൂളിലുമെത്തി. വൈദ്യുതി സംരക്ഷണത്തിനെ കുറിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ പ്രേംകുമാർ നൽകിയ ക്ലാസാണ് ഋത്വിക്കിനെ പെട്ടെന്നു തന്നെ ഇടപെട്ടത് എന്നും ടീച്ചർ പറഞ്ഞു.
പാലക്കാട് പത്തിരിപ്പാല സ്വദേശി ഋത്വികാണ് മുറിഞ്ഞുവീണ വൈദ്യുതിത്തൂണിന്റെ അപകടം ബന്ധുക്കള്‍ വഴി വൈദ്യുതി വകുപ്പിനെ അറിയിച്ച് രക്ഷകനായത്. കുഞ്ഞിന് പ്രേരണയായത് മൂന്ന് മാസം മുന്‍പ് സ്കൂളില്‍ നടന്ന കെ.എസ്.ഇ.ബിയുടെ സുരക്ഷാപരിശീലന ക്ലാസിലെ പാഠങ്ങള്‍.
വൈകുന്നേരം ഇങ്ങനെ സൈക്കിള്‍ ചവിട്ടി വരുമ്പോഴാണ് വീടിന് മുന്നിലെ വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണത് ഋത്വികിന്റെ കണ്ണില്‍പ്പെടുന്നത്. ഒട്ടും താമസമുണ്ടായില്ല. ഓടിയെത്തി മുത്തശ്ശിയെ അറിയിച്ചു. അമ്മാവന്‍ വൈദ്യുതി വകുപ്പിനെ വിളിക്കും വരെ ഋത്വിക് പിന്നാലെ കൂടി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കാല്‍നടയായും വാഹനത്തിലൂടെയും കടന്നുപോവുന്ന ചന്ത–പേരൂര്‍ റോഡിലുണ്ടായ അപകടം കുരുന്നിന്റെ കണ്ണിലുടക്കിയത് അത്യാഹിതം ഒഴിവാക്കി.
മൂന്ന് മാസം മുന്‍പ് സ്കൂളില്‍ വൈദ്യുതി വകുപ്പിന്റെ സുരക്ഷാ ക്ലാസിലൂടെ ലഭിച്ച അറിവാണ് വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ ഷോക്കടിക്കുമെന്ന ചിന്ത ഋത്വികിന്റെ ഉള്ളിലെത്തിച്ചത്. പാഠം മറന്നില്ല. അവശ്യഘട്ടത്തില്‍ ഓര്‍ത്തെടുത്തു. പേരൂര്‍ നടക്കാവില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍, അഞ്ജലി ദമ്പതികളുടെ മകനാണ് ഋത്വിക്.