പാലക്കാട്: ദിവസം 9 കോടി വരുമാനമുണ്ടായിട്ടും നഷ്ടക്കണക്കുകൾ നിരത്തുന്നത് കെ എസ് ആർ ടി സി യെ തകർത്ത് പൊതുഗതാഗതം സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള ഇടതു സർക്കാരിൻ്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ പറഞ്ഞു.
സംഘടനയുടെ പാലക്കാട് ജില്ലാ ജനറൽ ബോഡി ബി എം എസ് ജില്ലാ ഓഫീസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ശമ്പളമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചും ആവശ്യത്തിന് ബസുകൾ വാങ്ങാതെ ജനങ്ങൾക്ക് യാത്രാ ദുരിതം സമ്മാനിച്ചും കെഎസ്ആർടിസിയെ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമാക്കുന്നതിനു പിന്നിൽ വ്യക്തമായ ഭരണകൂട അജണ്ടയുണ്ടെന്നും അത് കച്ചവട താൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/media_files/2025/01/31/UATeZOe4B88XYNS0QgCH.jpg)
കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ തുക ഈ ബജറ്റിൽ പ്രഖ്യാപിക്കണമെന്നും ശമ്പളം ഒന്നാം തിയതി തന്നെ നൽകണമെന്നും ഡിഎ പ്രഖ്യാപിക്കണമെന്നും സർക്കാർ ഡിപ്പാർട്ട്മെൻറാക്കി പൊതുഗതാഗതം സംരക്ഷിക്കണമെന്നും ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 6 ന് സംഘടന നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് സർക്കാരിനുള്ള താക്കീതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് വി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ലാ വൈസ് പ്രസിഡൻറ് വി. വിജയനെയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ജീവനക്കാരെയും വിവിധ സംഘടനകളിൽ നിന്നും എംപ്ലോയീസ് സംഘിൽ അംഗത്വമെടുത്തവരേയും യോഗത്തിൽ ആദരിച്ചു.
ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. രാജേഷ്, കെ. സുധാകരൻ, രാജേന്ദ്രൻ, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു, ടി.വി.രമേഷ് കുമാർ, കെ.സുരേഷ്കൃഷ്ണൻ, സി.പ്രമോദ് എന്നിവർ സംസാരിച്ചു.