മലമ്പുഴ: മലമ്പുഴ വിനോദ സഞ്ചാരത്തിന്റെ വികസനം ലക്ഷ്യം വെച്ച് ഉദ്യാന നവീകരണത്തിന് എഴുപത്തി ഏഴു കോടി അറുപത്തിനാലു ലക്ഷം രൂപയും റിങ്ങ് റോഡിന്റെ പണി പൂർത്തികരണത്തിന് നാൽപത്തി അഞ്ച് കോടി രൂപയും അനുവദിച്ചതായി മലമ്പുഴ എം എൽ എ എ പ്രഭാകരൻ പറഞ്ഞു.
കടുക്കാം കുന്നം ജി എൽ പി. സ്കൂളിന്റെ വാർഷികാഘോഷമായ "കൊലുസ്" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. റിങ്ങ് റോഡ് നിർമ്മാണവുമായി ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് മാറിയെന്നും എം എൽ എ പറഞ്ഞു.
ജൂൺ മാസത്തിൽ റിങ്ങ് റോഡിന്റെ പണി പൂർത്തിയാവുമെന്നും വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് വേണ്ടതായ നിർദ്ദേശ നങ്ങൾ നൽകിയിട്ടുണ്ട്. മരക്കൊമ്പുകൾ വെട്ടിമാറ്റുക, വൈദ്യുത ലെയിനുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും എം എൽ എ പറഞ്ഞു.
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. എസ് ആർ സി കൺവീനർ കെ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ജോലിയിൽ നിന്നും വിരമിക്കുന്ന പിടിസിഎം ജീവനക്കാരി വി എം ത്രേസ്യാമ്മക്ക് യാത്രയയപ്പ് നൽകി.
ചെണ്ടവാദ്യത്തിൽ അരങ്ങേറ്റം നടത്തുകയും എന്നാൽ സ്വന്തമായി ചെണ്ടയില്ലാത്ത ദ്രുവൻ എന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സുരേഷ് കാരാട്ട്, ഇടി സുനിത എന്നിവർ ചേർന്ന് വേദിയിൽ വെച്ച് ചെണ്ട സമ്മാനിച്ചു. തുടർന്ന് ദ്രൂവനും സംഘവും ചേർന്ന് ചെണ്ടമേളം നടത്തി. സമ്മാന വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ എം.മാധവദാസ്, രഞ്ജു കെ.സുനിൽ, എസ് എം സി ചെയർമാൻ എം.ജി.കൃഷ്ണദാസ്, പി.ടി.എ.പ്രസിഡന്റ് സി. ശ്രുതി എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപക എം.ജി. ജ്യോതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അമ്പിളി നന്ദിയും പറഞ്ഞു.