ഷൊർണ്ണൂർ: വൈദ്യുതി ബോർഡിൽ റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്ര ജീവനക്കാരെ പോലും നിയമിക്കാത്ത മാനേജ്മെന്റ് നടപടി അമിത ജോലിക്കിടയാക്കുന്നുവെന്നും ഇത് അപകട സാധ്യത വർദ്ധിക്കാൻ കാരണമാകുമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടി യുസി) സംസ്ഥാന സെക്രട്ടറി എം.സി ആനന്ദൻ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഷൊർണ്ണൂർ ഡിവിഷൻ തല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നിയമിക്കുന്ന താൽക്കാലിക ജീവനക്കാരെ വൈദ്യുതി തൂണുകളിൽ കയറ്റുകയോ അറ്റകുറ്റ പണികൾക്കു നിയോഗിക്കുകയോ ചെയ്യരുത് എന്നുള്ള ബന്ധപ്പെട്ടവരുടെ നിർദേശവും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുകയും അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.
ഇത് പരിഹരിക്കാൻ ഫീൽഡ് ജീവനക്കാരുടെ ഒഴിവുകൾ പിഎസ്‌സി വഴിയും പ്രമോഷനുകളിലൂടെയും അടിയന്തിരമായി നികത്തുവാനുള്ള നടപടികൾ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണം. സെക്ഷനുകളിൽ രാത്രികാലത്ത് 2 പേര്‍ക്കാണ് ജോലിവരുന്നത്. പൊതുവൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ ഇവര്‍ പുറത്തു പോകുമ്പോൾ ഫോൺ എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
അറ്റകുറ്റ പണി ചെയ്യേണ്ട സമയത്ത് കോൾ ഫോർവേഡ് ചെയ്ത ഫോൺ അറ്റന്റ് ചെയ്തു ജോലി ചെയ്യുന്നതും
സുരക്ഷാ വീഴ്ചയായും അപകടങ്ങൾക്ക് കാരണമാകുകയും ഇത് ഉപഭോക്താകളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങളും ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഫോൺ അറ്റന്റ് ചെയ്യാൻ ഒരാൾ അടക്കം രാത്രികാല ജോലിക്ക് 3 പേരെ നിയോഗിക്കണം. മണിയാർ പദ്ധതി സംസ്ഥാനം ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ.കേശവൻ നവതി സ്മാരക ഹാളിൽ (സകരണ പ്രിന്റിംഗ്പ്രസ്സ് ഹാൾ) വെച്ചു നടന്ന പരിപാടിയിൽ ഡിവിഷൻ അദ്ധ്യക്ഷൻ കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ അദ്ധ്യക്ഷൻ എം. രമേഷ് മുഖ്യപ്രഭാക്ഷണം നടത്തി. എ ജെ ജോജി, സുനിൽകുമാർ എം, ഡെന്നീസ് സി മാത്യൂ, പി.വിനോദ് എന്നിവർ സംസാരിച്ചു.