മലമ്പുഴ: ലക്ഷങ്ങൾ മുടക്കി പണിത ഇ-ടോയ്‌ലറ്റ് വർഷങ്ങളായി തുരുമ്പുപിടിച്ച് നശിക്കുകയാണ്. പണി ചെയ്ത സമയത്ത് മൂന്നു മാസം പോലും പ്രവർത്തിച്ചില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
മലമ്പുഴ ഉദ്യാനത്തിലെ പ്രശസ്ത ശിൽപമായ യക്ഷിയെ കണ്ട് പരിസരം കറങ്ങുമ്പോൾ ഈ പ്രദേശത്ത് ഒരു ടോയ്‌ലറ്റ് സൗകര്യം അത്യാവശ്യമാണെന്ന് വിനോദസഞ്ചാരികൾ പറയുന്നു. പ്രമേഹ രോഗികളടക്കം ഒട്ടേറെ പേർ വരുമ്പോൾ ഈ പ്രദേശത്തെത്തി ശങ്ക വന്നാൽ ആശങ്കയാണ്.
ഇവിടെ നിന്നും തിരിച്ച് നടന്ന് നൂൽപാലം കടന്നാൽ പിന്നെ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ടെങ്കിലും ചില സമയങ്ങളിൽ അത് പ്രവർത്തിക്കാറില്ലത്രെ. തിരക്കു കുറഞ്ഞ ദിവസങ്ങളിലും സ്റ്റാഫ് ഇല്ലാത്ത ദിവസങ്ങളിലും പ്രവർത്തിക്കില്ലന്നു പറയുന്നു.
അങ്ങനെയുള്ള ദിവസങ്ങളിൽ പ്രധാനകവാടം വരെ പോകേണ്ടിവരും അപ്പോഴേക്കും 'ഒന്നും' 'രണ്ടും' വസ്ത്രങ്ങളിൽ പോയിട്ടുണ്ടാവുമെന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും പറയുന്നു.
ഇ-ടോയ്‌ലറ്റ് സ്ഥാപിച്ച പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരു കംഫർട്ട് സ്റ്റേഷൻ പണിയണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.