കർമ്മ മാർഗ്ഗത്തിൽ എളിമയും പദ്ധതികളുടെ ആസൂത്രണത്തിൽ തെളിമയുമുള്ള തൊഴിലാളി നേതാവായിരുന്നു രാ.വേണുഗോപാല്‍ - ബിഎംഎസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര

author-image
ജോസ് ചാലക്കൽ
New Update
ra venugopal remembrance

പാലക്കാട്: കർമ്മ മാർഗ്ഗത്തിൽ എളിമയും പദ്ധതികളുടെ ആസൂത്രണത്തിൽ തെളിമയുമുള്ള തൊഴിലാളി നേതാവായിരുന്നു രാ.വേണുഗോപാലെന്ന് ബിഎംഎസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര. കേരളത്തിലെ ആദ്യകാല സംഘപ്രചാരകനും ബിഎംഎസ് അഖിലേന്ത്യാ സംഘടനാസെക്രട്ടറിയും വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന രാ. വേണുഗോപാലിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Advertisment

വേണുഗോപാലിന്റെ എളിമയായ ജീവിതവും പ്രവര്‍ത്തനങ്ങളും സംഘടനാപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. എല്ലാവരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. കേരളത്തിലെ ബിഎംഎസിനെ മാത്രമല്ല, ദേശീയതലത്തില്‍ വരെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കമ്മ്യൂണിസവും, മാവോയിസവും, ജാതീയതയും,മാര്‍ക്‌സിസവും ഉണ്ടാവില്ലെന്നും ദേശീയതയും, ദൈവീകതയും, ധാര്‍മികതയും മാത്രമേ ഉണ്ടാവൂയെന്നാണ് രാ.വേണുഗോപാല്‍ പുതുതലമുറയ്ക്ക് നല്‍കിയ സന്ദേശം ബി. സുരേന്ദ്ര കൂട്ടിച്ചേര്‍ത്തു.

ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ബി. ശിവജി സുദര്‍ശനന്‍ അധ്യക്ഷതവഹിച്ചു. ഐഎല്‍ഒ മുതല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ വരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു രാ. വേണുഗോപാലിന്റേതെന്ന് ദക്ഷിണ ക്ഷേത്രീയ സംഘടനാസെക്രട്ടറി എസ്. ദുരൈരാജ് അഭിപ്രായപ്പെട്ടു.

ഭീകരവാദികളുടെ നെഞ്ചൂക്കിനും കൈയൂക്കിനുമുള്ള കനത്ത മറുപടിയായിരുന്നു സംയമനത്തിന്റേയും അതേസമയം പ്രതികാര ദുര്‍ഗയുടെയും ഭാവത്തില്‍ ഇന്നലെ സൈന്യം നടത്തിയ ആക്രമണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഭാരതീയ ആശയങ്ങളെ എതിര്‍ക്കുന്നതാണ് ബുദ്ധിജീവികളുടെ ലക്ഷണമെന്ന് വിശ്വസിക്കുന്ന നിരവധിപേരെ സംഭാവന ചെയ്ത നാടാണ് കേരളം. അങ്ങിനെയുള്ള സ്ഥലത്താണ് വേണുഗോപാലിനെ പോലെയുള്ളവരുടെ പ്രവര്‍ത്തനം തുടങ്ങിയത്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് അഭിനയമായി മാറി. എന്നാല്‍, ബിഎംഎസ് ഭാരതീയ മൂല്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളി പ്രസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിന് കാരണം ഠേംഗ്ഡിജിയുടെയും, രാ. വേണുഗോപാലിന്റെയും നേതൃപാടവം മൂലമാണ്.

ലോകവ്യാപകമായി ബിഎംഎസിനെ വളര്‍ത്താന്‍ പ്രയത്‌നിച്ച പൊതുപ്രവര്‍ത്തകനാണ് രാ. വേണുഗോപാലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കേണ്ടതാണെന്നും എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായി പ്രവര്‍ത്തിക്കുന്നവരാണ് തൊഴിലാളിസംഘടനകള്‍. എന്നാല്‍ അങ്ങിനെയല്ലെന്ന് തെളിയിച്ചത് ബിഎംഎസാണ്. 

ആരുടെയും പിന്തുണയില്ലാത്ത കാലത്താണ് ബിഎംഎസ് പ്രവര്‍ത്തനം തുടങ്ങിയത്. ഠേംഗ്ഡിജിയുടെ മാര്‍ഗദര്‍ശനത്തില്‍ കേരളത്തില്‍ ബിഎംഎസിനെ വളര്‍ത്തിയത് വേണുഗോപാലാണ്. നിര്‍ണായകമായ പല സമരങ്ങളും അദ്ദേഹം വിജയിപ്പിച്ചു. അന്യായം കാണുന്നിടത്ത് അത് ചോദ്യം ചെയ്ത് പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു.

അദ്ദേഹം എല്ലാവരുമായും വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം തൊഴിലാളി നേതാവായല്ല, ജ്യേഷ്ഠ സഹോദരനായാണ് പെരുമാറിയിരുന്നത്. കസേരക്ക് വേണ്ടി മത്സരിക്കുന്ന കാലമാണിന്ന്. എന്നാല്‍, ആശയത്തിനായി സ്വയംമറന്ന് സംഘടനയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച രാ. വേണുഗോപാലിന്റെ ജീവിതം ഇന്നത്തെതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബിഎംഎസിന്റെ ആദര്‍ശത്തില്‍ നിന്ന് പിന്മാറാതെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് ജില്ലാ അധ്യക്ഷന്‍ സലീം തെന്നിലാപുരം, ജില്ലാ സെക്രട്ടറി കെ. രാജേഷ് സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, മുതിര്‍ന്ന പ്രചാരകനും കിസാന്‍ സംഘ് മുന്‍ സംഘടനാ സെക്രട്ടറിയുമായ സി.എച്ച്. രമേശ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.  

ബിഎംഎസ് അഖിലേന്ത്യാസെക്രട്ടറി വി. രാധാകൃഷ്ണന്‍,ദേശീയസമിതി അംഗം കെ.കെ.വിജയകുമാര്‍, ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, സംഘടനാസെക്രട്ടറി കെ. മഹേഷ്, സഹകാര്‍ഭാരതി അഖിലേന്ത്യാ സഹസമ്പര്‍ക്ക പ്രമുഖ് യു. കൈലാസമണി, വനവാസി വികാസ കേന്ദ്രം കെ.കുമാരന്‍, ജില്ലാ സംഘചാലക് കെ.പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.