/sathyam/media/media_files/2025/05/13/CDvEomA4XmmsGpuzpt1e.jpg)
ഒലവക്കോട്: മഴ പെയ്തു തുടങ്ങിയാൽ ഒലവക്കോട് ഐശ്വര്യ കോളനിയുള്ളവർ കിടക്കയുമെടുത്ത് ഓടണമെന്നു പറയുന്നു. വെള്ളം നിറഞ്ഞു വീടുകളിലേക്ക് കയറുമ്പോൾ ലോഡ്ജുകളിലോ ബന്ധുവീടുകളിലേക്കോ താമസം മാറ്റണം. കൊല്ലങ്ങളായുള്ള ഈ അവസ്ഥ അധികൃതരെ അറിയിച്ചീട്ടും പരാതി നൽകിയിട്ടും ഫലമില്ലെന്ന് കോളനി നിവാസികൾ പറയുന്നു.
കോളനിക്കുപുറകിലൂടെ പോകുന്ന അമ്പാട്ടു തോട് നിറഞ്ഞാണ് വെള്ളം കയറുന്നത്. മൈനർ ഇറിഗേഷന്റേതാണ് ഈ തോട്. താണാവു പ്രദേശം താണ്ടി, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡ് കടന്നാണ് ഈ തോട് പോകുന്നത്.
പരിസരങ്ങളിലെ ഹോട്ടലുകളിലെ ബാത്ത്റൂം മാലിന്യമടക്കം ഇതിലേക്കാണ് ഒഴുകുന്നത്. മാത്രമല്ല തോട്ടിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികളടക്കം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതും വലിയൊരു ആൽമരം നിൽക്കുന്നതും നീരൊഴുക്ക് തടഞ്ഞു വെള്ളം കവിഞ്ഞൊഴുകുന്നതിന് കാരണമാകുന്നു.
ഇതിനു പുറമെ സ്വകാര്യ വ്യക്തികൾ തോട്കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തോട് വീതി കുറഞ്ഞതും വെള്ളം കവിഞ്ഞൊഴുകാൻ മറ്റൊരു കാരണമാണ്. ഇതുവഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവരും വരുന്നവരും മൂക്കുപൊത്തി വേണം കടന്നുപോകാന്‍.
ഐശ്വര്യ കോളനിയുടെ പുറകുവശത്ത് വെള്ളം കയറുന്ന സ്ഥലം പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അസ്വ: ഇ കൃഷ്ണദാസ് സന്ദർശിക്കുന്നു.
ഈ മാലിന്യ കൂമ്പാരങ്ങളൊന്നും നഗരസഭ ആരോഗ്യവിഭാഗം കാണുന്നിലേയെന്ന് ഇതുവഴി പോകുന്ന യാത്രക്കാരും പരിസരത്തെ വ്യാപാരികളും ചോദിക്കുന്നു. മാലിന്യം നിറഞ്ഞ ഈ തോട്ടിൽ നിന്നും ഈച്ചയടക്കമുള്ള പ്രാണികളും മറ്റും പറന്ന് പരിസരത്തെ ഹോട്ടലുകളിലെ ഭക്ഷണ പതാർത്ഥങ്ങളിൽ ചെന്നിരുന്ന് രോഗങ്ങൾ പരത്തുമോ എന്ന ഭീതിയും നാട്ടുകാർ പങ്കു വെക്കുന്നു.
ഒടുവിൽ മെയ് പത്തിന് നടന്ന ഐശ്വര്യ കോളനി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസിനോട് കോളനി ഭാരവാഹികൾ ഇക്കാര്യം പറഞ്ഞു നിവേദനം നൽകി.
അദ്ദേഹം സ്ഥലം സന്ദർശിച്ച് ഇറിഗേഷനുമായി ബന്ധപ്പെട്ട് വേണ്ടതായ നടപടിയെടുക്കാമെന്ന ഉറപ്പു നൽകിയിട്ടുള്ളതായി ഐശ്വര്യ കോളനി പ്രസിഡന്റ് അഡ്വ: സ്റ്റാൻലി ജയിംസ്, വൈസ് പ്രസിഡന്റ് ഹംസ എന്നിവർ അറിയിച്ചു.