പാലക്കാട്: മഞ്ഞുമൂടിയ നെല്ലിയാമ്പതി മലനിരകളിൽ നടത്തിയ സർവ്വേയിൽ 11 വംശനാശ ഭീഷണി നേരിടുന്ന പക്ഷി ഇനങ്ങളും 17 പശ്ചിമഘട്ടത്തിലെ തദ്ദേശീയരായ പക്ഷികളും ഉൾപ്പെടെ 193 പക്ഷി ഇനങ്ങൾ കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ് - നെന്മാറ ഡിവിഷന്റെ വർക്കിംഗ് പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടുമായി ചേർന്നാണ് വനം വകുപ്പ് പക്ഷി സർവേ നടത്തിയത്.
നെല്ലിയാമ്പതി, കൊല്ലംകോട്, ആലത്തൂർ റേഞ്ചുകളിലെ 42 ട്രാൻസെക്റ്റുകളിലായി 125 കിലോമീറ്റർ ദൂരം 135 മണിക്കൂറുകളിലായി മൂന്നു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 60 പക്ഷി നിരീക്ഷകർ 452 ബേർഡ് ചെക്ക് ലിസ്റ്റ് തയ്യാറാക്കിയാണ് സർവേ പൂർത്തിയാക്കിയത്.
അട്ടപ്പാടി പക്ഷി സർവേയിൽ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി വിജയകരമായ ഉപയോഗിച്ച രീതിശാസ്ത്രം തന്നെയാണ് നെല്ലിയാമ്പതി സർവ്വേയിലും ഉപയോഗിച്ചത്. ഈ രീതിശാസ്ത്രം നെല്ലിയാമ്പതിയിലെ സമഗ്ര പക്ഷിവൈവിധ്യത്തെ രേഖപ്പെടുത്തുന്നതിന് സഹായകരമായി. സർവേയിൽ കണ്ടെത്തിയ പക്ഷി ഇനങ്ങളുടെ വൈവിധ്യം നെല്ലിയാമ്പതിയുടെ അനുപമമായ ഭൂപ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും തെളിവേകുന്നു.
/sathyam/media/media_files/2025/05/13/hbA0wY4B9p5M02UvEbmd.jpg)
സമതലത്തിലുള്ള പോത്തുണ്ടി മുതൽ 5000 അടിയോളം പൊക്കത്തിലുള്ള മൂക്കുമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സർവ്വേ നടന്നത്. പറമ്പിക്കുളം കടുവാ സങ്കേതം, ആനമല കടുവാ സങ്കേതം, പീച്ചി - വാഴാനി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതങ്ങളുമായി നെല്ലിയാമ്പതി അതിർത്തി പങ്കിടുന്നു.
നെല്ലിയാമ്പതി മലനിരകൾ നിന്ന് ഉത്ഭവിക്കുന്ന പ്രധാന പുഴകൾ - കാരച്ചൂരിയിൽ നിന്ന് ആരംഭിച്ച് - പറമ്പിക്കുളത്തിലൂടെ ഒഴുകി ചാലക്കുടിപ്പുഴയിൽ ചേരുന്ന പോഷകനദിയായ കാരപ്പാറ പുഴ, മീങ്കരപ്പുഴ, ചുള്ളിയാർ പുഴ, വണ്ടാഴിപ്പുഴ, അയിലൂർ പുഴ, ചെറുകുന്ന് പുഴ ഇവയെല്ലാം ഗായത്രിപ്പുഴയോട് ചേർന്ന് ഭാരതപ്പുഴയായി ഒഴുകി അറബിക്കടലിൽ ചേരുന്നു.
നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ ,ഇലപൊഴിയും കാടുകൾ, ഷോല വനങ്ങൾ പുൽമേടുകൾ, പ്ലാന്റേഷനുകൾ, തണ്ണീർത്തടങ്ങൾ എന്നീ ആവാസവ്യവസ്ഥകളിലായാണ് സർവ്വേ നടന്നത്.
വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പൽ, കോഴിവേഴാമ്പൽ, ചാരത്തലയൻ ബുൾബുൾ, സഹ്യസാനുക്കളിലെ തദ്ദേശീയരായ കരിഞ്ചമ്പൻ പാറ്റാ പിടിയൻ, കാട്ടുനീലി, വയനാടൻ ചിലപ്പൻ, കൂടാതെ ഡോളർ ബോർഡ്, ചെമ്പൻ എറിയൻ, ലളിത, തീ കാക്ക സൈരേന്ധ്രി നത്ത്, വെള്ളക്കറുപ്പൻ പരുന്ത് എന്നിവയെല്ലാം ഈ സർവ്വേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിത്യഹരിത വനങ്ങൾ, വരണ്ട ഇലപൊഴിയും കാടുകളായി മാറുന്നതും വനഭൂമിയെ പ്ലാന്റേഷനുകളായി മാറ്റുന്നതും, വനാതിർത്തികളിലെ കാലി മേക്കലും, ടൂറിസവും അതുമൂലം ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ഈ വനമേഖലയുടെ നിലനിൽപ്പിന് ആശങ്കകൾ ആണെന്ന് സർവ്വേ സാക്ഷ്യപ്പെടുത്തുന്നു.
/sathyam/media/media_files/2025/05/13/uwnDgAK2hEeeDrXJsVDY.jpg)
ഈ രീതിയിലുള്ള സർവ്വേ വർഷംതോറും മഴക്കാലത്തും ശൈത്യകാലത്തും വേനൽക്കാലത്തും ചെയ്യുന്നതുമൂലം ദീർഘകാല അടിസ്ഥാനത്തിൽ പക്ഷിവർഗ്ഗത്തിന്റെ എണ്ണത്തിലുള്ള മാറ്റങ്ങൾ ആവാസവ്യവസ്ഥയുടെ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിയാനും ജൈവവൈവിധ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുവാനും പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, ഇവരെ ഉൾപ്പെടുത്തി നെല്ലിയാമ്പതിയുടെ സമ്പൂർണ്ണ ജൈവ വൈവിധ്യം സംരക്ഷിക്കുവാനും സഹായകരമാകും.
നോർത്തേൻ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വിജയാനന്ദൻ ഐ.എഫ്.എസിന്‍റെ അനുമതിയോടെ ആർ ശിവപ്രസാദ് എ.സി.എഫ് റിസർച്ച്, പ്രവീൺ പി ഡി.എഫ്.ഒ നെന്മാറയും, അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ (ജോയിന്‍റ് സെക്രട്ടറി എന്‍എച്ച്എസ്‌പി), പി.പ്രവീൺ (സെക്രട്ടറി എന്‍എച്ച്എസ്‌പി), സയ്യിദ് അൻവർ അലി (എന്‍എച്ച്എസ്‌പി) എന്നിവർ ചേർന്ന് സർവ്വേയുടെ നേതൃത്വവും രൂപകല്പന ഏകോപനവും നടത്തി.