ബെവ്‌കോയിലെ ഷിഫ്റ്റ് സമ്പ്രദായത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ: ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) പാലക്കാട് ജില്ലാ ഭാരവാഹി യോഗം

author-image
ജോസ് ചാലക്കൽ
New Update
intuc palakkad

പാലക്കാട്: ബെവ്‌കോ ചില്ലറ വില്പന ശാലകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അപ്രായോഗിക ഷിഫ്റ്റ് സമ്പ്രദായത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ എന്ന്  ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പാലക്കാട് ജില്ലാ ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.  

Advertisment

സ്വകാര്യ മദ്യവില്പന ശാലകൾ സർക്കാർ ഏറ്റെടുത്ത് ഇരുപത്തിയഞ്ച് വർഷം പിന്നിടുമ്പോൾ ചില്ലറ വില്പനശാലകളിലെ ജീവനക്കാർക്ക് നൽകിവന്നിരുന്ന അഡീഷണൽ അലവൻസ് ഇല്ലാതാക്കുന്നതിനും പ്രവർത്തന സമയം രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ എന്ന സമയ ക്രമീകരണത്തെ രാവിലെ 9.30 മുതൽ രാത്രി. 9.30 വരെയാക്കി ചില്ലറ വില്പനശാലകളുടെ പ്രവർത്തനസമയം വർധിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ തൊഴിൽ മേഖലയിൽ എങ്ങും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവരികയും പ്രവർത്തനസമയത്തിനിടയിൽ ചെറിയൊരു വിശ്രമ സമയം നൽകി 9 മണിക്ക് പ്രവർത്തനം അവസാനിപ്പിച്ച് കൗണ്ടർ സ്റ്റോക്ക് പരിശോധന ഉൾപ്പെടെയുള്ള അനുബന്ധ ജോലി കഴിഞ്ഞ് വീടുകളിലേക്ക് എത്തിച്ചേർന്നിരുന്ന ജീവനക്കാർ അർദ്ധരാത്രി ആയാലും വീട്ടിൽ എത്തിച്ചേരാൻ കഴിയാത്തവിധം തൊഴിൽ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കുന്ന നിലപാടാണ് സംജാതമായിരിക്കുന്നത്.  

ഇത്തരം രഹസ്യ നീക്കത്തിലൂടെയും പരസ്പര  വിനിമയത്തിലൂടെയും സംസ്ഥാന സർക്കാരും മാനേജ്മെന്റും ജീവനക്കാർക്കെതിരെ നടത്തുന്നത് വഞ്ചനാപരമായ നിലപാടാണ് എന്ന് പാലക്കാട്‌ ഡി.സി.സി ഓഫീസിൽ വച്ച് കൂടിയ ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐെന്‍ടിയുസി) യുടെ ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ അനന്തകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജി. സ്പാർക്ക്, ട്രാൻസ്ഫർ നോംസ്, ക്യു ആർ കോഡ് സംവിധാനം നടപ്പിൽ വരുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ ഭരണപരിഷ്കാരങ്ങൾ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെയാണ്.

മാനേജ്മെന്റ് ശുപാർശ ചെയ്ത് സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ചില്ലറ വില്പനശാലിയിലെ ജീവനക്കാർക്ക് ലഭിക്കേണ്ട അഡീഷണൽ അലവൻസിന്റെ ഫയലിൽ വകുപ്പ് മന്ത്രി തീരുമാനമെടുക്കാതെ കബളിപ്പിക്കുന്നത് ഷിഫ്റ്റ് സമ്പ്രദായത്തിന്റെ ട്രയൽ റണ്ണിന്റെ റിസൾട്ടിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. 

ഇത്തരത്തിലുള്ള ജീവനക്കാർക്കെതിരെ ഉണ്ടാകുന്ന മാനേജ്മെന്റിന്റെയും സർക്കാരിന്റെയും നടപടികളിലെല്ലാം ഭരണകക്ഷി യൂണിയനുകൾ ചൂട്ടു കത്തിച്ച് വഴിയൊരുക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് നടന്നുവരുന്നത് എന്നും യോഗം കുറ്റപ്പെടുത്തി. 

ക്യു ആർ കോഡ് സംവിധാനം നടപ്പിൽ വരുത്തുമ്പോൾ ഗോഡൗണുകളിൽ ലേബലിംഗ് വിഭാഗത്തിൽ ജോലി ചെയ്തുവരുന്ന വനിതാ വിഭാഗം ജീവനക്കാരെ അവർക്ക് സൗകര്യപ്രദമായ ചില്ലറ വിൽപ്പന ശാലകളെ തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്നും അപ്രായോഗിക ഷിഫ്റ്റ് സമ്പ്രദായവും ട്രാൻസ്ഫർ നോമ്സ് ഉപേക്ഷിക്കുന്നതിന് മാനേജ്മെന്റ് സർക്കാരും തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുതിയ അംഗങ്ങൾക്ക് അംഗത്വ വിതരണവും എസ്.കെ അനന്തകൃഷ്ണൻ നടത്തി. ജിലാ പ്രസിഡന്റ് തൃപ്പാളൂർ ശശി അധ്യക്ഷത വഹിച്ചു. കൊടുബ് മോഹനൻ സ്വാഗതവും കുഴൽമന്നം രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ്  എം സി സജീവൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. സൂര്യപ്രകാശ്, ഹക്കീം. എസ്. സംസ്ഥാന കമ്മിറ്റി അംഗം ജിതേഷ് കെ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവകുമാർ കൊടുവായൂർ , ദിനേശ്. എം, സുഭാഷ് മേനോൻ പാറ, എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

Advertisment