അകത്തേത്തറ: മഴക്കാലമായാൽ അകത്തേത്തറ നടക്കാവ് വാൽമീകി ദുർഗ്ഗാ ക്ഷേത്ര പരിസരത്തെ (പുറ്റ് അമ്പലം) വീട്ടുകാർക്ക് പുറത്തിറങ്ങാനും അകത്തിരിക്കാനും പറ്റാത്ത സ്ഥിതിയാണ്. പ്രദേശമാകെ വെള്ളക്കെട്ടിലായതാണ് കാരണം.
വീടുകളിലും മറ്റും വെള്ളം കേറുന്നതിനാല്‍ ചില വീട്ടുകാർ ഒലവക്കോട് ലോഡ്ജിലേക്ക് താമസം മാറ്റി. മുൻ സൈനികൻ രേവതി ഹൗസ് കുമാരൻ, നിർമ്മാല്യം വീട്ടിൽ അന്തരിച്ച ഡോ: ജയദേവന്റെ ഭാര്യ പ്രസന്ന, വൈഷ്ണവത്തിലെ സന്തോഷ്കുമാർ തുടങ്ങിയവരുടെ വീടുകളിലും പ്രദേശത്തെ റോഡിലുമാണ് മുട്ടോളം വെള്ളം കെട്ടി നിൽക്കുന്നത്.
മഴക്കാല രോഗങ്ങൾ വരുമോ എന്ന ഭീതിയിലാണ് പ്രദേശത്തുകാർ. ഈ പ്രദേശത്തെ വെള്ളം ക്ഷേത്രപറമ്പു വഴി തൊട്ടടുത്ത അഴുക്കുചാൽ വഴിയാണ് പോയിരുന്നതെന്നും എന്നാൽ ക്ഷേത്ര പറമ്പ് മണ്ണിട്ടുയർത്തിയതോടെയാണ്ഏഴു വർഷമായി വെള്ളക്കെട്ട് ആരംഭിച്ചതെന്നും വീട്ടുകാർ പറഞ്ഞു.
/sathyam/media/media_files/2025/05/31/zlmOPrPIx3CmqouBPOJa.jpg)
മുന്നത്തേ പോലെ വെള്ളം ഒഴുകി പോകാൻ സൗകര്യമൊരുക്കണമെന്ന് പല തവണ അമ്പല കമ്മിറ്റിയോട് പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ലെന്ന് വീട്ടുകാർ ആരോപിച്ചു.
തുടർന്നു് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് തവണ എ ഇ വന്ന് സർവ്വേ നടത്തുകയും അമ്പല കമ്മിറ്റിയോട് മഴവെള്ളം പോകാൻ സൗകര്യമൊരുക്കണമെന്ന് നിർദ്ദേശിച്ചിട്ടും അമ്പല കമ്മിറ്റി അനങ്ങാപാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും വീട്ടുകാർ പറഞ്ഞു.
ജില്ലാ കളക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി, ദേവസം മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.
സൈന്യത്തിൽ സേവനമനുഷ്ടിച്ച് നാടിന് കാവൽ നിന്ന തനിക്ക്, വിശ്രമജീവിതത്തിൽ സ്വസ്ഥമായി താമസിക്കാൻ പറ്റാത്ത അവസ്ഥ സർക്കാർ മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്ന് രേവതി ഹൗസിലെ മുൻസൈനികൻ കുമാരൻ ആവശ്യപ്പെട്ടു.
വീട്ടിൽ വെള്ളം കേറുക, ഉറവ വരിക എന്നിവ മൂലം തെന്നി വിഴുക, ഗൃഹോപകരണങ്ങളും മറ്റും കേടു വരിക, ഭിത്തികളിൽ നിന്നും ഷോക്കടിക്കുക എന്നി പരാതികളാണ് വീട്ടമ്മമാർക്ക് പറയാനുള്ളത്.
അത്യാവശ്യ ഘട്ടത്തിൽ ഡോക്ടറെ കാണാൻ പോകാൻ ഒരു ഓട്ടോ വിളിച്ചാൽ പോലും അവർ വരില്ലെന്നും ഈ വെള്ളക്കെട്ടിലൂടെ നടന്നു പോകുന്നത് ദുരിതമാണെന്നും അവർ പറഞ്ഞു.
പത്രം, പാൽ, വിതരണക്കാരൊന്നും വെള്ളക്കെട്ട് കടന്ന് വരുന്നില്ലെന്നും അവർ പറഞ്ഞു. ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.