മലമ്പുഴ: തിമിർത്തു പെയ്യുന്ന മഴയും കാറ്റും ആരംഭിച്ചതോടെ മലമ്പുഴ എസ്‌പി ലെയിനിലെ കുടുബങ്ങൾ ഭീതിയിലാണ്. വീടുകൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി. പല വീടുകളും മഴയത്ത് നിലം പൊത്തി. പല വൻ മരങ്ങളും ഒടി ഞ്ഞുവീഴാനോ, കടപുഴകി മറിയാനോ സാധ്യതയായി നിൽക്കുന്നു.
രാത്രികളിൽ ഭീതിയോടെയാണ് കുഞ്ഞുങ്ങളും വയോധികരുമടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്. നാലു വർഷത്തിലധികമായി കിടപ്പു രോഗിയായി കഴിയുന്ന സലാവുദ്ദീനും ഭാര്യയും ഉൾപ്പെടെ നിരവധി പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.
അറുപത്തിരണ്ട് കൊല്ലം മുമ്പ് മലമ്പുഴ ഡാം പണിയുമ്പോൾ പണിക്കാർക്ക് താമസിക്കാൻ ജലസേചന വകുപ്പ് നിർമ്മിച്ചു കൊടുത്ത വീടുകളാണ് ഇവ. എന്നാൽ കാലപ്പഴക്കം കൊണ്ട് പല വീടുകളും തകർന്നുകൊണ്ടിരിക്കയാണ്.
/sathyam/media/media_files/2025/05/31/KlyAFHroTcHHeIKE6El1.jpg)
മലമ്പുഴ ജില്ലാ ജയിലിനു പുറകിൽ ഇവരിൽ പലർക്കും സർക്കാർ വീട് നൽകിയിട്ടുണ്ടെങ്കിലും പല വീടുകളും പണി പൂർത്തിയാവാതെ കിടക്കുന്നതു മൂലം ഇവിടെ നിന്നും താമസം മാറ്റാനാവാത്ത സ്ഥിതിയാണ്.
മലമ്പുഴ പഞ്ചായത്തംഗം ഹേമലതയും വില്ലേജ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം സന്ദർശിച്ച് അപകടസാധ്യതയുള്ള മരങ്ങളുടെ കണക്കെടുത്തു പോയിട്ടുണ്ട്. ഉടൻ തന്നെ വേണ്ടതായ നടപടിയെടുക്കുമെന്ന് അവർ പറഞ്ഞു.