പാലക്കാട്: കേരളത്തിലെ അംഗപരിമിതരും നിർധനരും ഉപജീവന മാർഗത്തിനു വഴിയില്ലാത്ത സാധാരണ ജനങ്ങൾക്ക് വേണ്ടി ആരംഭിച്ച കേരള സംസ്ഥാന ഭാഗ്യക്കുറി ഏറ്റവും കൂടുതൽ വരുമാനത്തിൽ എത്തിച്ച സാധാരണ തൊഴിലാളികളെ മറന്നുകൊണ്ട് തൊഴിലാളി വിരുദ്ധ നടപടിയുമായി ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ബി.എം.എസ് പാലക്കാട് ജില്ലാ സെക്രട്ടറി കെ.രാജേഷ് ആരോപിച്ചു.
പാലക്കാട് ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് ബി.എം.എസിന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ വെച്ച് നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണപ്പെട്ട ചെറുകിട ഏജന്റുമാർക്ക് നൽകിയിരുന്ന ടിക്കറ്റുകൾ വെട്ടിക്കുറച്ചു കൊണ്ട് വൻകിട ഏജന്റുമാർക്ക് നൽകുകയാണ്, ചെറുകിട കച്ചവടക്കാർക്ക് ആവശ്യമുള്ള ടിക്കറ്റുകൾ അനുവദിക്കണമെന്നും സമ്മാന ഘടനയിൽ മാറ്റം വരാത്തത് മൂലം അവർ ടിക്കറ്റ് വിൽക്കാനുള്ള ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടിക്കന്റിന്റെ കമ്മീഷൻ വർധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, സമ്മാന ഘടനയിൽ മാറ്റം വരുത്തുക, ബോണസ് 12000 രൂപ ആക്കുക. എന്നീ ആവശ്യങ്ങൾ അനുവദിക്കണമെന്ന് സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് എസ്.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ ബി.എം.എസ് സംസ്ഥാന സമിതി അംഗം എസ്.ജേന്ദ്രൻ, ബി.എം.എസ് ജില്ലാ ട്രഷറർ വി.ശരത്, ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം ബി.വിജയരംഗം,യൂണിയൻ ഭാരവാഹികളായ ബി.ഗുരുവായൂർ കുട്ടി, എ.ബാലൻ, സി.രാജേഷ്, രാസുകുട്ടി എന്നിവർ സംസാരിച്ചു.
യൂണിയൻ ജനറൽ സെക്രട്ടറി എസ്.അമർനാഥ് സ്വാഗതവും, ട്രഷറർ ഇ.കെ.ശേഖർ നന്ദിയും രേഖപ്പെടുത്തി.