പാലക്കാട്: കൗമാരക്കാർക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുവാൻ അവർക്ക് മാത്രമായുള്ള ഡി അഡിക്ഷൻ സെന്റർ പാലക്കാട് ആരംഭിക്കുവാൻ വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
കേന്ദ്ര സം സ്ഥാന സർക്കാരുകളുടെയും വിശ്വാസ് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ യാവും ലഹരി വിമോചനകേന്ദ്രം തുടങ്ങുക.
സിവിൽ സ്റ്റേഷനിലും കോടതികളിലും വരുന്ന നിർധനരായവർക്ക് നൽകിവരുന്ന വിശ്വാസ് ഉച്ചക്കൊരൂൺ പദ്ധതി നഗരത്തിലെ ഹോട്ടലുകളുടെയും, ബേക്കറികളുടെയും സഹകരണത്തോടെ വിപുലീകരിക്കുവാനും, വിചാരണ തടവുകാർക്ക് സഹായം നൽകുവാനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടറും വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്റർ പ്രസിഡന്റുമായ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന പന്ത്രണ്ടാം വാർഷിക ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി എം. ദേവദാസ് റിപ്പോർട്ടും ട്രഷറർ സി ആർ.ഹരീഷ് കണക്കുകളും അവതരിപ്പിച്ചു.
വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് ആമുഖ പ്രഭാഷണം നടത്തി. ക്രിമിനൽ നീതി നിർവഹണത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മുൻ ചീഫ് എഞ്ചിനീയർ എ.രാമചന്ദ്രൻ പ്രഭാഷണം നടത്തി.
മുൻ അംബാസ്സിഡർ ശ്രീകുമാർ മേനോൻ, കെ.വി.വാസുദേവൻ, വി.പി.കുര്യാക്കോസ്, അഡ്വ. എസ്.ശാന്താദേവി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എൻ. രാഖി സ്വാഗതവും ഡിജിറ്റൽ മീഡിയ കൺവീനർ ദീപ ജയപ്രകാശ് നന്ദിയും പറഞ്ഞു.