പാലക്കാട്: ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘ ദൂര ബസ്സുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പിൻവലിക്കുക, ഇ-ചലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ബസ്സുടമ സംയുക്ത സമതി നടത്തുന്ന അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കുന്ന സമര പരിപാടിയുടെ വിശദീകരണ യോഗം നടത്തി.
സ്റ്റേഡിയം സ്റ്റാന്റിൽ നടന്ന വിശദീകരണ യോഗം സംസ്ഥാന ജനറൽ കൺവീനർ ടി ഗോപിനാഥൻ ഉദ്ഘാടനം ചെയതു. സംസ്ഥാന വൈസ് ചെയർമാൻ എം ഗോകുൽ ദാസ് അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ. സത്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വിദ്യാധരൻ, ജില്ലാ സെക്രട്ടറി കെ.സുധാകരൻ, ജില്ലാ പ്രസിഡന്റ് എ എസ് ബേബി, ജില്ലാ സെക്രട്ടറി കെ ഐ ബഷീർ എന്നിവർ പ്രസംഗിച്ചു.
ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തി സംസ്ഥാനത്തെ മുഴുവൻ ആർടി ഒ ഓഫീസുകൾക്കു മുന്നിൽ സമരം നടത്തുകയും നടപടി ഉണ്ടായിലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിത കാലത്തേക്ക് ബസ് ഓട്ടം നിർത്തി വെക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.