യമഹ ബൈക്കിൽ എത്തി മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ

New Update
robbery Untitled31.jpg

പാലക്കാട്: എലപുള്ളി എടുപ്പുകുളം ഭാഗത്ത് 2023 നവംബർ മാസം 70 വയസ് പ്രായമുള്ള അമ്മയുടെ ഒന്നര പവൻ സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയായ പോത്തനൂർ വെള്ളല്ലൂർ ഹൗസിങ്ങ് അപ്പാർട്ട്മെൻ്റിൽ താമസം സമീർ വയസ് 19 എന്നയാളെ പാലക്കാട് കസബ പൊലീസ് പിടികൂടി.

Advertisment

തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഉൾ പ്രദേശങ്ങളിൽ എത്തുകയും പ്രായമായവരെ പിൻതുടർന്ന് മാല പൊട്ടിച്ച് വളരെ വേഗം അതിർത്തി കടക്കുകയാണ് ഇവരുടെ രീതി. 70 കിലോ മീറ്റർ യാത്ര ചെയ്താൽ പ്രതികളുടെ സ്ഥലത്ത് എത്താം. എന്നാൽ പ്രതികൾ  മാല പൊട്ടിച്ച ശേഷം 200 കിലോമീറ്റർ പല വഴികളിലൂടെ യാത്ര ചെയ്താണ് തിരിച്ചെത്തിയത്.

ഒരിക്കലും പിടിക്കപ്പെടാതിരിക്കാനാണ് പ്രതികളുടെ പദ്ധതി. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളുടെ തിരിച്ചറിയാൻ കഴിയാത്ത ചിത്രം പോലീസിന് ലഭിച്ചത്. കിട്ടിയ ചിത്രം വികസിപ്പിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

ബൈക്കിൽ  നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് കേരളത്തിലേക്ക് വന്നത്. 2600 കുടംബങ്ങൾ താമസിക്കുന്ന വെള്ളല്ലൂർ ഹൗസിങ് അപ്പാർട്ട്മെന്റിൽ നിന്നും ഒരു പ്രതിയെ തിരിച്ചറിയുക എന്നത് വളരെ വിഷമകരമായ കാര്യമാണ്. തമിഴ്നാട് പോലീസ് പോലും അവിടെ നിന്ന് പ്രതികളെ പിടികൂടാൻ മടികാണിക്കാറുണ്ട്.

കാരണം പോലീസിന്  പ്രതികളെ കോളനിക്കാർ വിട്ടുകൊടുക്കാറില്ല എന്നാണ് തമിഴ്നാട് പൊലീസ്  പറയുന്നത്.വളരെ സാഹസികമായാണ് കസബ പൊലീസ് ബൈക്കിലെത്തുകയും പോലീസാണെന്ന് തിരിച്ചറിയും മുമ്പ് പ്രതിയെ പുറത്ത് എത്തിക്കുകയുമായിരിന്നു.

കോയമ്പത്തൂർ ടൗണിൽ പലയിടങ്ങളിലായി താമസിച്ചവരെ  90 ഓളം ഫ്ളാറ്റുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് ഗവൺമെൻ്റ്. പല സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേസുകളിൽ പ്രതികളെ തിരഞ്ഞ് ഇവിടെ എത്താറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐപിഎസ്‌, എഎസ്പി അശ്വതി ജിജി ഐപിഎസ്‌ എന്നിവരുടെ നിർദ്ദേശ പ്രകാരം കസബ ഇൻസ്പെക്ടർ വി.വിജയരാജൻ, എസ് ഐ ഹർഷാദ്.എച്ച്, അനിൽകുമാർ ഇ ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ രാജീദ്.ആർ, ജയപ്രകാശ്.എസ്‌, സെന്തിൾകുമാർ.വി, സായുജ് എന്‍,മാർട്ടിൻ, സിവിൽ പോലീസ് ഓഫീസർ ശ്രീക്കുട്ടി.കെസി എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.

കസബ മുൻ ഇൻസ്പെക്ടർ രാജീവ്. എന്‍എസ്‌, എസ് ഐ രാജേഷ് സികെ എന്നിവരുടെ ശ്രമത്തിൻ്റെ  ഫലമായാണ് പ്രതികളിലേക്ക് വേഗത്തിൽ എത്താൻ സഹായകമായത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കളവിനായി വന്ന ബൈക്ക് കണ്ടെത്തി.

തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് കൂടുതൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.

Advertisment