Advertisment

ഗവർണർക്കെതിരേ കേസു നടത്താൻ യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ നിന്ന് വിസിമാ‌ർ ചെലവിട്ട 1.13കോടി തിരിച്ചടയ്ക്കാൻ ഉത്തരവിട്ട് ഗവർണർ; സർക്കാരിനും വിസിമാർക്കും വൻ തിരിച്ചടി; സ്വന്തം കേസിന് സർക്കാരിന്റെ പണം ചെലവിട്ടതിന് നീതീകരണമില്ലെന്നും ധനദുർവിനിയോഗമാണെന്നും ഗവർണർ; പണം തിരിച്ചടയ്ക്കുന്നത് വിസിമാരുടെ ബാധ്യതയായി; പണം അടച്ചില്ലെങ്കിൽ പെൻഷനിൽ നിന്ന് പിടിക്കും

സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ  സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്.

New Update
arif muhammad khan-4

തിരുവനന്തപുരം: ഗവർണർക്കെതിരേ കേസു നടത്താൻ യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ നിന്ന് കോടികൾ ചെലവിട്ട വൈസ്ചാൻസലർമാർക്ക് കനത്ത പ്രഹരം നൽകി ഗവർണർ.

Advertisment

കേസു നടത്താൻ വൈസ്ചാൻസലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട 1.13കോടി രൂപ ഉടനടി തിരിച്ചടയ്ക്കാൻ സുപ്രധാന ഉത്തരവ് നൽകിയിരിക്കുകയാണ് ഗവർണർ.

വിവിധ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത്  ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസലർമാർ കോടതി ചെലവുകൾക്കായി സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്ന് പണം എഴുതിയെടുക്കുകയായിരുന്നു.

1.13കോടി ചെലവിട്ടതിന് നീതീകരണമില്ലെന്നും ധനദുർവിനിയോഗമാണെന്നുമാണ് ഗവർണറുടെ ഉത്തരവ്. ചെലവിട്ട തുക വിസിമാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യാനുമാണ് ഗവർണരുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസിമാർക്കും അടിയന്തിര നിർദ്ദേശം നൽകി. 

വി.സി നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്നും ചെലവിട്ട തുക സംബന്ധിച്ച  വിശദ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്.

കണ്ണൂർ വി സി ആയിരുന്ന ഡോ: ഗോപിനാഥ്  രവീന്ദ്രൻ 69 ലക്ഷം രൂപയും, കുഫോസ് വിസി യായിരുന്ന ഡോ. റിജി ജോൺ  36 ലക്ഷം രൂപയും, സാങ്കേതിക സർവ്വകലാശാല വിസി യായിരുന്ന ഡോ. എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ. എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും, കുസാറ്റ് വിസി ഡോ. കെ. എൻ. മധുസൂദനൻ 77,500 രൂപയും, മലയാളം സർവകലാശാല വിസിയായിരുന്ന ഡോ. വി.അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചിരുന്നു.

അതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജ്ജിയിൽ കോടതി ചെലവിനായി  8 ലക്ഷം രൂപ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയതായും, സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള  ഹർജിയുടെ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് ഈ കേസിന്റെ ചെലവുകൾ  സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

വിസി മാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീംകോടതിയിലും ഹൈക്കോടതിയിലും  മുതിർന്ന അഭിഭാഷകർ മുഖേനയാണ് ഹർജ്ജികൾ ഫയൽ ചെയ്തത്.

എന്നാൽ കേരള, എംജി, ഡിജിറ്റൽ വിസി മാർ ഹർജ്ജികൾ ഫയൽ ചെയ്തിരുന്നുവെങ്കിലും യൂണിവേഴ്സിറ്റി ഫണ്ട്‌ ചെലവാക്കിയതായി  നിയമസഭരേഖകളിലില്ല.

കാലിക്കറ്റ്‌ വിസി ജൂലൈ 12 വെള്ളിയാഴ്ച്ച കാലാവധി പൂർത്തിയാക്കി വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേസിനു ചെലവിട്ട തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ്. ഡോ. ഗോപിനാഥ് രവീന്ദ്രൻ തന്റെ ലാവണമായ ദില്ലി  ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂർ വിസി ഡൽഹി ജാമിയ യൂണിവേഴ്സിറ്റിയെ അറിയിക്കും.

സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ  സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്.

എന്നാൽ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർ കക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽ നിന്നും  തുകചെലവിടുന്നത് ആദ്യമാണ്. തുക യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിരുന്നു

കോടതി ചെലവുകൾക്ക് തുക അനുവദിച്ച നടപടി ഗവർണർ റദ്ദാക്കിയതോടെ ഈ തുക വിസിമാരുടെ ബാധ്യതയായി മാറും.  

സർവകലാശാല ഉദ്യോഗസ്ഥർ  ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസി മാർ ഫയൽ ചെയ്ത ഹർജ്ജികൾക്ക്  വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.

Advertisment