തിരുവനന്തപുരം: ഡൽഹിയിൽ നടന്ന ഇൻഡ്യ റാലിക്ക് പ്രാധാന്യമേറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ജനപങ്കാളിത്തമുണ്ടായ റാലി ബിജെപിക്ക് നൽകുന്നത് ശക്തമായ മുന്നറിയിപ്പാണ്. ബിജെപിയുടെ നിയമവിരുദ്ധ നടപടിക്കുളള താക്കീതാണ് ഈ ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെജ്രിവാളിനെതിരായ ഇഡി നീക്കത്തിന് തുടക്കമിട്ടത് കോൺഗ്രസാണ്. മദ്യനയ അഴിമതി ഉയർന്നപ്പോൾ കോൺഗ്രസ് മുന്നിൽ ഉണ്ടായിരുന്നു. അന്ന് കോൺഗ്രസ് ബിജെപിക്കൊപ്പം നിന്നു.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. സ്വീകരിച്ച നിലപാട് തെറ്റെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിതര നേതാക്കളെ ബിജെപി വേട്ടയാടുകയാണ്. ബിജെപി നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് അനിവാര്യമാണ്. മതനിരപേക്ഷതയ്ക്ക് പോറൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങൾ ആശങ്കയിലും ഭയത്തിലുമാണ് കഴിയുന്നത്.
അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കി കഴിഞ്ഞു. അവിടെ പൗരത്വം നഷ്ടപ്പെട്ടവർ മുസ്ലിംകൾ മാത്രമല്ല, അതിൽ എല്ലാവരും വരുന്നുണ്ട്. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങളാണ് രാജ്യത്തുള്ളത്.
കേന്ദ്രം ആർഎസ് എസ് അജണ്ട നടപ്പിലാക്കുകയാണ്. കേന്ദ്രസർക്കാർ രാജ്യത്തിന്റെ മൂല്യങ്ങൾ തകർക്കുകയാണ്. മറ്റുള്ളവരെ വേട്ടയാടുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന് കൃത്യമായി അഭിപ്രായം പറയാൻ കഴിയുന്നില്ല. രാജ്യതാത്പര്യം മുൻ നിർത്തി വേണം കോൺഗ്രസ് നിലപാടെടുക്കാൻ.
കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽ വന്ന് മത്സരിക്കുന്നത് ആരോടാണ്? കേരളത്തിലെ പ്രധാന ശക്തി എൽഡിഎഫ് ആണെന്നിരിക്കെ ബിജെപിയെ നേരിടാനാണ് രാഹുൽ വയനാട്ടിലേക്ക് വന്നതെന്ന് പറയാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആനിരാജയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി. മണിപ്പൂർ വിഷയത്തിൽ ആനി രാജയെ രാജ്യദ്രോഹിയായാണ് മുദ്രകുത്തിയത്. ആനി രാജയ്ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം രാജ്യമാകെ ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.