/sathyam/media/media_files/6eewSepLasQeGhSzyYEo.jpg)
തിരുവനന്തപുരം: ഓരോ വോട്ടും നിർണായകമായ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകൾ ഇലക്ഷൻ കമ്മീഷനും സ്ഥാനാർത്ഥികൾക്കും ഒരുപോലെ പ്രശ്നമാവുന്നു. ഒന്നിലേറെ തവണ ഒരാൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലിലൂടെ പുതുതായി വോട്ടുചേർക്കാൻ കഴിയുമെന്നതാണ് പ്രശ്നത്തിനിടയാക്കിയത്.
രാഷ്ട്രീയ പാർട്ടികൾ ഇത് ദുരുപയോഗിച്ചാൽ വൻ ക്രമക്കേടിലേക്കായിരിക്കും വഴിതുറക്കുക. ആറ്റിങ്ങലിലും ഇടുക്കിയിലുമാണ് ഇരട്ട വോട്ടുകൾ ഏറെ വിവാദമായിരിക്കുന്നത്. ആറ്റിങ്ങലിൽ 1.46 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പരാതി. രണ്ടിടത്ത് വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും.
/sathyam/media/media_files/dBjiuk3vjvg01jkdOapB.jpg)
ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ പരിശോധന നടത്തുകയാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകുന്ന അപേക്ഷ അംഗീകരിക്കാവുന്നതാണെന്ന് ബി.എൽ.ഒ റിപ്പോർട്ട് നൽകിയാൽ പട്ടികയിൽ പേര് ഉൾപ്പെടുത്തും. മുമ്പ് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ബി.എൽ.ഒമാരാണ്.
എന്നാൽ അപേക്ഷകൾ കുന്നുകൂടുന്നതിനാൽ നേരത്തെ അപേക്ഷിച്ചിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർക്കും മനസിലാകുന്നില്ല. കമ്മീഷന്റെ പോർട്ടലിൽ അപേക്ഷകളിലെ ഇരട്ടിപ്പ് കണ്ടെത്താനും പട്ടികയിൽ ഉൾപ്പെട്ടവരുടെതും മുമ്പ് അപേക്ഷിച്ചവരുടെതും നിരസിക്കാനും സംവിധാനമില്ല.
ഇതിന് പുറമേ സ്ഥിരതാമസം മാറുമ്പോൾ വോട്ട് പുതിയ വിലാസത്തിലേക്ക് മാറ്റാതെ പകരം പുതുതായി അപേക്ഷിക്കുന്നതും, മുമ്പ് നൽകിയ അപേക്ഷയുടെ നിജസ്ഥിതി അറിയാതെ വീണ്ടും പുതിയ അപേക്ഷ നൽകുന്നതും, രാഷ്ട്രീയ പാർട്ടികൾ മന:പൂർവ്വം നിലവിലുള്ളവരുടെ പേരിൽ വീണ്ടും അപേക്ഷിക്കുന്നതും ഇരട്ടിപ്പിന് കാരണമാകുന്നുണ്ട്. സംവിധാനങ്ങളിലുള്ള പഴുതുകൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള വോട്ട് ചേർക്കൽ.
പോർട്ടലിൽ വാർഡ് നമ്പർ, വീട്ടുപേര് എന്നിവ നൽകാനുള്ള സൗകര്യമില്ല. അപേക്ഷിക്കുന്ന ആളുടെ ബന്ധുവിന്റെയോ മറ്റോ തിരിച്ചറിയൽ കാർഡിന്റെ നമ്പർ നിർബന്ധമാക്കാത്തത് പ്രതിസന്ധിയായയെന്നും ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടികൾ പൂർത്തിയായാൽ വോട്ടിരട്ടിപ്പ് ശാസ്ത്രീയമായ രീതിയിൽ തടയാനാവുമെന്നതാണ് ഏക പരിഹാരം. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ 1,64,006 ഇരട്ട വോട്ടുകളുണ്ടെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വ്യക്തമാക്കുന്നു.
ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം പത്രസമ്മേളനവും നടത്തി. കണ്ടെത്താനായത് ആകെ 378 ഇരട്ടവോട്ടുകൾ മാത്രമാണെന്ന ചീഫ് ഇലക്ട്രൽ ഓഫീസർ സഞ്ജീവ് കൗളിന്റെ വാദം. ഇതിനെ യു.ഡി.എഫ് ചോദ്യം ചെയ്യുകയാണ്.
ഇടുക്കിയിലും ഇരട്ട വോട്ടുകളെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. നിരവധി പേർക്ക് ഇരട്ടവോട്ടിന്റെ പേരിൽ നോട്ടീസും നൽകി. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടു ചെയ്യുന്നത്.
പീരുമേട്, ദേവികുളം ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുണ്ടെന്ന് കണ്ടെത്തിയ 174 പേർക്ക് റവന്യു വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
ഇരട്ട വോട്ടുകൾ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബി.ജെ.പിയും കോൺഗ്രസുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. ഇരട്ട വോട്ട് കണ്ടെത്തിയത് അതീവ ഗുരുതരമാണെന്നാണും സി.പി.എം ആസൂത്രിതമായി ചെയ്ത കാര്യമാണിതെന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറയുന്നത്.
/sathyam/media/post_banners/2pgUGSWA5D01VCk0wYnV.jpg)
വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഉത്തരവ് വന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു.
എന്നാൽ ഇത് ചുരുങ്ങിയ താലൂക്കുകളിൽ ഒതുങ്ങിയതിനാൽ മറ്റിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ അവസാനിച്ചു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതി ഉയർന്നിരുന്നു.
ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടെത്താനായത് ആകെ 378 ഇരട്ടവോട്ടുകൾ മാത്രമാണെന്ന ചീഫ് ഇലക്ട്രൽ ഓഫീസർ സഞ്ജീവ് കൗളിന്റെ പ്രസ്താവന അവാസ്തവമാണെന്ന് അടൂർ പ്രകാശ് ആരോപിക്കുന്നു. മന:പൂർവ്വമുണ്ടായ പിഴവ് മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പരാതി നൽകുന്നവർ ആരുടെ പേരാണ് ഇരട്ടിച്ചത് എന്ന് വ്യക്തമായി പറയാൻ തയ്യാറാകണം. എന്നാൽ ഇരട്ട വോട്ടുകൾ വ്യക്തമാക്കുന്ന അച്ചടിച്ച പകർപ്പാണ് താൻ അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ഒരാൾക്ക് ഒന്നിലധികം വോട്ട് ചേർക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us