തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം.
സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു.
ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവൽക്കരണം നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്. കൊവിഡ് കാലത്തെ പോലെ ജാഗ്രത പുലർത്തണമെന്ന് ഡിഎംഒ പറഞ്ഞു.