തിരുവനന്തപുരം: പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ പറവൂര്‍ സ്വദേശിനി ഗുരുതര അക്രമങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ബോധ്യമായതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പരാതിയിലെ കാര്യങ്ങള്‍ വായിച്ചപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടു.
പെൺകുട്ടിക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. വനിതാ കമ്മിഷൻ പരാതി സ്വീകരിച്ചുവെന്നും പൊലീസിനെ വിളിപ്പിച്ച് കടുത്ത ഭാഷയിൽ നിർദേശം നൽകിയിട്ടുണ്ടെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
ക്രൂരമായി ആക്രമിച്ച ഭർത്താവിനെ പിന്തുണച്ച, ശാരീരിക പീഡനം ഭർത്താവിന്റെ അവകാശമാണെന്ന് കരുതുന്ന പൊലീസുകാർ പൊലീസ് സേനയ്ക്ക് അപമാനമാണ്. വിദ്യാ സമ്പന്നരായിട്ടുള്ള പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ നേരിടുന്നത് വേദനാജനകമാണ്.
കെട്ടുകണക്കിന് സ്വർണം അണിഞ്ഞു വിവാഹത്തിന് പങ്കെടുക്കണം എന്ന ധാരണ തെറ്റാണ്. പെൺകുട്ടികളെ കേവലം ശരീരമായി മാത്രം കാണരുത്. പെൺകുട്ടിയെ കാണുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്യുമെന്നും സതീദേവി വ്യക്തമാക്കി.