തിരുവനന്തപുരം: തിങ്കളാഴ്ചയും സംസ്ഥാനത്ത് കടലാക്രമണ സാധ്യത മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉയര്‍ന്ന തിരമാലകള്‍ക്കും വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്. അപകട മേഖലകളില്‍ നിന്ന് നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബോട്ട്, വള്ളം, മുതലായ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ഞായറാഴ്ച ഉണ്ടായ കടലേറ്റത്തില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം കള്ളക്കടൽ പ്രതിഭാസമാണെന്നും ആശങ്ക വേണ്ടെന്നും ജാഗ്രത പലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരത്തെ തീരപ്രദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ശക്തിയേറിയ തിരമാലകളെയാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്. സൂനാമിയോട് സാമ്യത തോന്നുന്ന പ്രതിഭാസമാണിത്. സംസ്ഥാനത്ത് നിലവിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായിരുന്നു.
തീരത്തു വെച്ചിരുന്ന നാല് മത്സ്യ ബന്ധന വള്ളങ്ങൾ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. ഞായറാഴ്ച രാവിലെയാണ് പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞ് പ്രദേശമാകെ ചെളി രൂപപ്പെട്ടത്. എന്നാൽ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമാകുകയായിരുന്നു.