തിരുവനന്തപുരം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനക്രമം മാറ്റുകയാണ് അധികൃതര്‍. ചിങ്ങപ്പിറവിയായ വ്യാഴാഴ്ച മുതല്‍ രീതികള്‍ അപ്പാടെ മാറും. ഭക്തർക്ക് കൂടുതൽ ദർശന സൗകര്യം ലഭിക്കുന്നതിനാണ് രീതികള്‍ മാറ്റുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവിലുള്ളത് തെക്ക് കുലശേഖര മണ്ഡപത്തിനരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹമൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കു ഭാഗത്തു കൂടെ പുറത്തിറങ്ങുന്ന രീതിയാണ്. ഈ രീതിയ്ക്കാണ് മാറ്റം വരുന്നത്.
കിഴക്കു ഭാഗത്തു നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കും. ശ്രീരാമസ്വാമി, വിഷ്വക്‌സേന മൂർത്തി എന്നിവരെ തൊഴുത ശേഷം ശ്രീപദ്മനാഭന്റെ പാദ ഭാഗത്തു കൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. പിന്നീട് ശിരോഭാഗം തൊഴുത് തെക്കേനടയിലൂടെ നരസിംഹമൂർത്തിയെ വണങ്ങി പ്രദക്ഷിണമായി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. അർച്ചന പ്രസാദം ക്ഷേത്രത്തിന് പുറകിലുള്ള മണ്ഡപത്തിൽ വച്ച് വിതരണം ചെയ്യും. ശ്രീപദ്‌മനാഭസ്വാമിയെ തൊഴുന്നത് പാദഭാഗത്തുനിന്നാണോ അതോ തിരുമുഖത്ത് നിന്നാണോ എന്ന കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ ചര്‍ച്ച തുടരുന്നുണ്ട്.
എല്ലാ ദേവതകളുടെയും സങ്കൽപം ശ്രീകോവിലിനുള്ളിലുണ്ട്. അനന്തശയനത്തിന്റെ നടുവിലായി ശ്രീദേവി, ഭൂദേവി വിഷ്‌ണു (അഭിഷേക വിഗ്രഹം), വലതുവശത്ത് കടുശർക്കരയോഗത്തിൽ പ്രതിഷ്‌ഠിതമായ ശ്രീദേവിയുടെ മറ്റൊരു വിഗ്രഹം കാണാം. വടക്കുഭാഗത്തും ഇത്തരത്തിൽ ഭൂമിദേവിയേയും കാണാം. പദ്‌മനാഭന്റെ കൈയ്‌ക്കുള്ളിൽ ശിവലിംഗം, നാഭിയിൽ ബ്രഹ്മാവ്, ചുമരിൽ സപ്‌തഋഷികൾ, അഷ്‌ഠായുധങ്ങൾ, സൂര്യചന്ദ്രന്മാർ, നാരദൻ, മധുകൈടഭർ എന്നിവരുമുണ്ട്.