തിരുവനന്തപുരം: തൃശൂരിലെ തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി കോൺഗ്രസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ അധ്യക്ഷസ്ഥാനത്തു നിന്നും ഇന്ന് നീക്കും.
ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നും എംപി വിൻസെന്റിനെയും നീക്കും. ഡിസിസി ഭാരവാഹികളെയും ഒഴിവാക്കും.
തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ചാലക്കുടി മണ്ഡലത്തിലെ തൃശൂർ ജില്ലയിലെ അസംബ്ലി സെഗ്മെന്റിൽ വോട്ട് കുറഞ്ഞതും അന്വേഷിക്കാനും നിർദേശമുണ്ട്. ഇതിനായി അഞ്ചംഗ സമിതിയെ ഉടൻ നിശ്ചയിക്കും.
കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉടൻ തൃശൂരിലെത്തും. ഡിസിസി പ്രസിഡന്റിന്റെ ചുമതല വികെ ശ്രീകണ്ഠൻ, വി ടി ബൽറാം എന്നിവരിൽ ഒരാൾക്ക് നൽകാനാണ് നീക്കം.
ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെയും അച്ചടക്ക നടപടിക്ക് നീക്കമുണ്ട്. മുൻ എംപി ടി എൻ പ്രതാപനെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തമ്മിൽ തല്ലിയ എല്ലാവരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും.