തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിനാണ് ഭിക്ഷക്കാരന്‍ ആക്രമിച്ചതെന്ന് ട്രെയിനില്‍ ആക്രമണത്തിന് ഇരയായ ടിടിഇ ജയ്‌സൺ. തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട് ഉടനെയായിരുന്നു സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ആദ്യം തുപ്പി പിന്നെ കൈ മടക്കി ഇടിക്കാൻ ശ്രമിച്ചു.
'ആദ്യം പുറകോട്ട് ഒഴിഞ്ഞു മാറിയെങ്കിലും രണ്ടാമത് വീണ്ടും എനിക്ക് നേരെ വന്നു. എൻ്റെ മുഖത്ത് ഉണ്ടായിരുന്ന മാസ്ക് വലിച്ചു കീറുകയും എന്നെ കണ്ണിൽ മാന്തുകയും ചെയ്തു', ജയ്‌സൺ പറഞ്ഞു. അവിടെ നിന്ന ചുമട്ടു തൊഴിലാളിയെ തള്ളിയിട്ട് യാചകൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ ഫസ്റ്റ് എയ്ഡ് ഉപയോഗിക്കുകയും ചെയ്തു. തിരുവനന്തപുരം മുതൽ വർക്കല വരെ സുരക്ഷ ഉദ്യോഗസ്ഥരുടെ കൂടെ ഇരുന്ന് ആവശ്യമായ കാര്യങ്ങൾ ചെയ്തു. ശേഷം ജോലി തുടർന്നു എന്നും ടിടിഇ പറഞ്ഞു.
ജനശതാബ്ദി എക്സ്പ്രസ്സിൻ്റെ ഡി 11-ാം കോച്ചിൽ നിന്ന യാചകനോട് ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ഉടൻ തന്നെ യാചകൻ ഡി 10-ാം കോച്ചിലേക്ക് ഓടി കയറാൻ ശ്രമിച്ചു. പിന്നാലെ പോയി ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ഇല്ലാത്തതിനാൽ ഒഴിഞ്ഞുമാറി. തുടർന്നാണ് ആക്രമണം ഉണ്ടായത്.