തിരുവനന്തപുരം: സർവീസ് ആരംഭിച്ച് ആറാം വർഷത്തിൽ കൊച്ചി മെട്രോ ലാഭത്തിലായതോടെ തിരുവനന്തപുരം നഗരത്തിൽ ലുലു, വിമാനത്താവളം, ടെക്നോപാർക്ക്, തമ്പാനൂർ എന്നിവയെ ബന്ധിപ്പിച്ച് മെട്രോ റെയിൽ വരുന്നു.
തലസ്ഥാനത്ത് മെട്രോ റെയിലിന് പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) ഫീൽഡ് സർവേ ആരംഭിച്ചു. പള്ളിപ്പുറം, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് സർവേ തുടങ്ങിയത്. 41 കിലോമീറ്റർ ദൂരത്താവും ലേസർ സർവേ നടത്തുക.
3 മാസത്തിനകം ഡി.പി.ആർ തയ്യാറാക്കാൻ കൊച്ചി മെട്രോ ലിമിറ്റഡാണ് ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയത്. സമഗ്ര ഗതാഗത പദ്ധതി, സമാന്തര അനാലിസിസ് റിപ്പോർട്ട് എന്നിവയും ഇതിനൊപ്പം തയ്യാറാക്കും. ഏതു തരത്തിലുള്ള മെട്രോയാണ് വേണ്ടതെന്ന് ഈ പഠനങ്ങളിൽ വ്യക്തമാവും. ജനുവരിയിൽ ഡി.പി.ആർ സർക്കാരിന് സമർപ്പിക്കും.
2018ൽ ഡി.പി.ആർ തയ്യാറാക്കിയിരുന്നെങ്കിലും കേന്ദ്രാനുമതിക്ക് അയച്ചിരുന്നില്ല. തൂണുകൾക്ക് മുകളിലൂടെ മെട്രോ കുതിച്ചുപായാൽ കേന്ദ്രസർക്കാരിന്റെ അനുമതിയും പദ്ധതി വിഹിതവും ആവശ്യമാണ്.
നേരത്തേ ലൈറ്റ് മെട്രോ, മെട്രോ ലൈറ്റ് തുടങ്ങിയവയാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൊച്ചിയിലേതു പോലെ മീഡിയം മെട്രോയാണ് പരിഗണനയിൽ. 2018-ൽ തിരുവനന്തപുരം മെട്രോ പദ്ധതിക്കായി ഡി.എം.ആർ.സി. പഠനം നടത്തിയിരുന്നു.
പള്ളിപ്പുറംമുതൽ കൈമനംവരെ ആദ്യ ഘട്ടത്തിലും കൈമനംമുതൽ നെയ്യാറ്റിൻകരവരെ രണ്ടാം ഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിയിരുന്നു ചെലവ് കണക്കാക്കിയത്.
പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനു നൽകുകയായിരുന്നു. 2018-ലെ പഠനത്തിലെ വിവരങ്ങൾ ഒഴിവാക്കി, പൂർണമായും പുതിയ പഠനം നടത്തിയായിരിക്കും ഇത്തവണ ഡി.പി.ആർ. തയ്യാറാക്കുക. നിലവിൽ കൊച്ചിയുടെ മാതൃകയിൽ മീഡിയം മെട്രോയാവും തിരുവനന്തപുരത്തും വരിക.
ദേശീയപാതാ വികസനം, ബൈപ്പാസ് അടക്കമുള്ളവ പരിഗണിച്ചാവും പുതിയ അലൈൻമെന്റ്. നേരത്തേ ലൈറ്റ്മെട്രോ, മെട്രോ ലൈറ്റ് പദ്ധതികൾക്കായിരുന്നു ശുപാർശയെങ്കിലും മീഡിയം മെട്രോ വേണമെന്ന് പിന്നീട് ധാരണയിലെത്തുകയായിരുന്നു.
നഗരത്തിലെ ഗതാഗത, പാർക്കിംഗ് സംവിധാനങ്ങളിൽ സമഗ്ര മാറ്റംവരുത്തണമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ കൊച്ചി മെട്രോ റെയിൽ കമ്പനി സർക്കാരിന് ശുപാർശ നൽകിയിരുന്നു. പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെ ഒന്നാംഘട്ടമായും പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെ രണ്ടാംഘട്ടമായും പദ്ധതി നടപ്പാക്കണമെന്നാണ് നിലവിലെ ശുപാർശ.
ഭാവിയിലെ ആവശ്യത്തിനായി ഒന്നാംഘട്ടം ആറ്റിങ്ങൽ വരെ നീട്ടണമെന്നും ശുപാർശയുണ്ട്. പള്ളിപ്പുറത്തു നിന്ന് കരമന, നേമം വഴി പള്ളിച്ചൽ വരെയും കഴക്കൂട്ടത്തു നിന്ന് ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികൾക്കും ശുപാർശയുണ്ട്. ഭാവിയിൽ പള്ളിപ്പുറം- മംഗലപുരം (3.7കി.മി), ഈഞ്ചയ്ക്കൽ- വിഴിഞ്ഞം (14.7കി.മി) പാതകൾക്കും ശുപാർശയുണ്ട്.
ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും പ്രവർത്തന ചെലവിനെക്കാൾ ഉയർന്നപ്പോൾ കഴിഞ്ഞ വർഷം കൊച്ചി മെട്രോ 5.32 കോടി രൂപ ലാഭമുണ്ടാക്കി. 2020–21 സാമ്പത്തിക വർഷം 56.56 കോടി രൂപയും 21–22 ൽ 34.94 കോടി രൂപയും പ്രവർത്തന നഷ്ടം ഉണ്ടായിടത്താണു ചെലവു ചുരുക്കിയും കൂടുതൽ യാത്രക്കാരെ ആകർഷിച്ചുമാണ് മെട്രോ പ്രവർത്തന ലാഭം നേടിയത്.
കൊച്ചി മെട്രോ ലാഭത്തിലായതോടെയാണ് തിരുവനന്തപുരത്തും മെട്രോയ്ക്കായി നീക്കങ്ങൾ സജീവമാക്കിയത്. 1.27 ലക്ഷം യാത്രക്കാർ വരെ കൊച്ചിയിലുണ്ട്. തിരുവനന്തപുരത്ത് അറുപതിനായിരം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.