തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്.
അതിന്റെ ഭാഗമായി തിരുവവനന്തപുരത്ത് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ ഓഫീസിലേക്കും ബാക്കി ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസുകളിലേക്കും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും ധർണ്ണ നടത്തും.
തിരുവനന്തപുരം ഡിഎംഇ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ നിർമ്മൽ ഭാസ്കർ ഉദ്ഘാടനം ചെയ്യും, സ്റ്റേറ്റ് സെക്രട്ടറി റോസ്നാര, തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ ആർ സി ശ്രീകുമാർ, സെക്രട്ടറി പ്രവീൺ പണിക്കർ, മുൻ സംസ്ഥാനപ്രസിഡന്റ് ഡോ ബിനോയ് എസ്, എന്നിവർ സംസാരിക്കും.
മറ്റു ജില്ലകളിൽ യൂണിറ്റ് പ്രസിഡന്റ്‌മാർ മെഡിക്കൽ കോളേജ് ഓഫീസിനു മുന്നിലെ ധർണ്ണ ഉൽഘാടനം ചെയ്യും, യൂണിറ്റ് സെക്രട്ടറിമാരും ഭാരവാഹികളും അഭിസംബോധന ചെയ്തു സംസാരിക്കും.
2017 ൽ യുജിസി സ്കീം പ്രകാരം നടപ്പിലാക്കപ്പെട്ട ശമ്പള പരിഷ്കരണം മൂന്നര വർഷം വൈകിപ്പിക്കുകയും സംഘടനയുടെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഭാഗമായി 2020 സെപ്തംബറിലാണ് സർക്കാർ നടപ്പാക്കാൻ തയ്യാറായത്.
എന്നിട്ട് പോലും എൻട്രി കേഡർ ശമ്പളം 2016 ന് മുൻപെ ഉള്ളതിനേക്കാൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും, അസിസ്റ്റന്റ് പ്രൊഫസറിൽ നിന്നും അസോസിയേറ്റ് പ്രൊഫസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള കാലാവധി 7 വർഷത്തിൽ നിന്നും 8 വർഷമായി ദീർഘിപ്പിക്കുകയും, പേ ലെവൽ 14 - 15 ൽ അപാകത വരുത്തുകയും, അന്യായമായ പെൻഷൻ സീലിംഗ് നടപ്പാക്കുകയും ചെയ്തത് പിൻവലിക്കുകയും ചെയ്യുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
കൂടാതെ നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ കുറവ് മറച്ച് വെയ്ക്കുന്നതിന് വേണ്ടി മറ്റുള്ള മെഡിക്കൽ കോളേജുകളിലെ ജീവനക്കാരെ പുനർ വിന്യാസം ചെയ്യുന്നത് ഉടനടി നിർത്തലാക്കണമെന്നുതും ആവശ്യങ്ങളില്‍ പെടുന്നു.
ഇത് കൂടാതെ ശമ്പള പരിഷ്കരണ കുടിശ്ശിക നൽകാമെന്നുള്ള വാഗ്ദാനം ലംഘിച്ചു സംസ്ഥാനത്തെ മറ്റു ജീവനക്കാരേക്കാൾ രണ്ടു ഗഡു ഡിഎ കുറച്ചാണ് മെഡിക്കൽ കോളേജ് അധ്യാപകർക്ക് നൽകുന്നത്.
മുടങ്ങിക്കിടക്കുന്ന ക്ഷമാബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, മികച്ച ചികിത്സ നൽകാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് രോഗീ ബാഹുല്യം അനുസരിച്ച് മെഡിക്കൽ അധ്യാപക, അനദ്ധ്യാപക തസ്തിക (നഴ്സിംഗ്) സൃഷ്ടിക്കുക, പ്രാഥമികമായും ഒരു വൈദ്യ അധ്യായന സ്ഥാപനമായ മെഡിക്കൽ കോളേജ് അതിന്റെ അന്തസ്സോടെ നിലനിർക്കുക, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി എന്നിവ ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.