തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയ എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ അഷ്വേർഡ് പെൻഷൻ മാതൃകയ്ക്കെതിരേ ജീവനക്കാർ. മുൻപുണ്ടായിരുന്ന സ്റ്രാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പുതിയ പെൻഷൻ സ്കീം കൊണ്ടുവരുമെന്നാണ് ബജറ്റ് പ്രഖ്യാപനം. പങ്കാളിത്തപെൻഷൻ തന്നെ അൽപം ഭേദഗതിയൊക്കെ വരുത്തി കുറച്ചുകൂടി ആകർഷകമാക്കി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇത് നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.
പങ്കാളിത്ത പെൻഷനിൽ നിന്ന് പിൻമാറിയ രാജസ്ഥാൻ, ഛത്തീസ്ഗഡ്, തമിഴ്നാട്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പഴയ സാറ്റ്യൂട്ടറി പെൻഷനിലേക്ക് തിരിച്ചുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷേ കേരളം ആ വഴിക്കല്ല സഞ്ചരിക്കുന്നത്.
പുതിയ പെൻഷൻ സ്കീം കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനം ജീവനക്കാരോടുള്ള കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവുമാണെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) ആരോപിക്കുന്നു. പുന:പരിശോധന, പുതിയ പെൻഷൻ സ്കീം തുടങ്ങിയ പൊയ് വാഗ്ദനങ്ങൾ നൽകി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രവണതയാണ് സർക്കാർ തുടരുന്നതെന്നാണ് ആരോപണം.
രാജ്യത്ത് രണ്ട് തരത്തിലുള്ള പെൻഷൻപദ്ധതിയാണുള്ളത്. സാറ്റ്യൂട്ടറി പെൻഷനും പങ്കാളിത്ത പെൻഷനും. കേരളത്തിന് മാത്രമായി പുതിയ പെൻഷൻപദ്ധതി കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല. പങ്കാളിത്ത പെൻഷനിൽ നിന്ന് മാറി സാറ്റ്യൂട്ടറി പെൻഷനിലേക്ക് തിരിച്ചുപോയാൽ വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. നിലവിലെ കടുത്ത സാമ്പത്തിക സാഹചര്യത്തിൽ അത് താങ്ങാൻ കേരളത്തിനാകില്ല.
ജീവനക്കാർക്ക് കുറച്ചുകൂടി ആനുകൂല്യങ്ങൾ കിട്ടുന്ന തരത്തിൽ പങ്കാളിത്ത പെൻഷൻ തന്നെ പരിഷ്ക്കരിച്ച് തുടരാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രതിഷേധം കുറയ്ക്കാൻ വേണ്ടിമാത്രമാണ് പുതിയ പെൻഷൻ എന്ന പേര്. രണ്ടുലക്ഷത്തോളം ജീവനക്കാരാണ് കേരളത്തിൽ നിന്ന് പങ്കാളിത്തപെൻഷനിലുള്ളത്. ഇവരുടെ വിഹിതമായി 13000 കോടിയോളം രൂപ എൻ.പി.എസ്.ഫണ്ടിലുണ്ട്.
പങ്കാളിത്ത പെൻഷനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച റിട്ട. ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനും, പി. മാരപാണ്ഡ്യൻ, പ്രൊഫ. ഡി. നാരായണ എന്നിവർ അംഗങ്ങളുമായ സമിതിയും പങ്കാളിത്ത പെൻഷൻ പരിഷ്ക്കരിച്ച് നടപ്പാക്കാനാണ് ശുപാർശ ചെയ്തത്. സാറ്റ്യൂട്ടറി പെൻഷനിൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക പെൻഷനായി കിട്ടും. കൂടാതെ ക്ഷാമബത്തയും കാലാകാലങ്ങളിൽ പരിഷ്ക്കരിക്കും. ഗ്രാറ്റുവിറ്റി, എക്സ് ഗ്രേഷ്യ തുടങ്ങിയ ആനുകൂല്യങ്ങളും കിട്ടും.
എന്നാൽ പങ്കാളിത്ത പെൻഷനിൽ നിക്ഷേപിച്ച തുകയുടെ 60% പിൻവലിക്കാമെന്നല്ലാതെ നേട്ടമൊന്നുമില്ല. ക്ഷാമബത്ത ഫിക്സഡാണ്. അത് കൂടില്ല. മാത്രമല്ല അവസാനം വാങ്ങിയ ശമ്പളത്തിന്റെ കാൽഭാഗമേ പെൻഷൻ തുകയായി കിട്ടുകയുള്ളു. ഈ കുറവ് പരിഹരിക്കാനാണ് കമ്മിറ്റിയുടെ ശുപാർശ.
പങ്കാളിത്ത പെൻഷൻ പരിഷ്ക്കരിച്ച് പുതിയ പെൻഷൻ സമ്പ്രദായം കൊണ്ടുവരുമ്പോൾ കുറവുകൾ പരിഹരിച്ച് പെൻഷൻ കൂടുതൽ ആകർഷകമാക്കും. അതായത് സാറ്റ്യൂട്ടറി പെൻഷൻകാർക്ക് കിട്ടുന്നത് പോലെ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പങ്കാളിത്ത പെൻഷൻകാർക്കും ഉറപ്പാക്കും.
ക്ഷാമബത്ത കാലാകാലങ്ങളിൽ പരിഷ്ക്കരിക്കും. എൻ.പി.എസിൽ നിക്ഷേപം കുറവുള്ളവർക്ക് ഗ്രാറ്റുവിറ്റിയും എക്സ്ഗ്രേഷ്യയും നൽകി കുറവ് പരിഹരിക്കും. അതോടെ സാറ്റ്യൂട്ടറി പെൻഷൻകാർക്ക് കിട്ടുന്ന അതേ തോതിൽ പങ്കാളിത്ത പെൻഷൻകാർക്കും ആനുകൂലങ്ങൾ കിട്ടും.
ഇതിനായി എൻ.പി.എസിലെ സംസ്ഥാന വിഹിതം 10ൽ നിന്ന് 14 ശതമാനമാക്കി വർദ്ധിപ്പിക്കും. നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ആന്ധ്രാപ്രദേശ് സർക്കാർ സമാനമായ നടപടിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. സമാനമായ പരിഷ്കാരമാവും കേരളത്തിലും വരിക.