തിരുവനന്തപുരം: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. എന്നാൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. വൈസ്ചാൻസലർ നിയമന കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ കേരള സർവകലാശാലയിൽ ചേർന്ന യോഗത്തിൽ മന്ത്രി ബിന്ദു ഇല്ലാത്ത അധികാരമുപയോഗിച്ച് അദ്ധ്യക്ഷയായതാണ് പുതിയ പൊട്ടിത്തെറിക്ക് കാരണം.
ചാൻസലറായ ഗവർണറുടെ അധികാരം അനാവശ്യമായി കയ്യാളുകയാണ് മന്ത്രി ചെയ്തത്. ഇനി മേലിൽ ആവർത്തിക്കരുതെന്ന് മന്ത്രിയെ താക്കീത് ചെയ്യാനും തന്റെ അതൃപ്തി അറിയിക്കാനും തയ്യാറെടുക്കുകയാണ് ഗവർണർ. മന്ത്രിയിലുള്ള തന്റെ അനിഷ്ടവും അപ്രീതിയും ഗവർണർ രേഖാമൂലം അറിയിക്കുമെന്നാണ് സൂചന.
മന്ത്രി ബിന്ദുവിനെ കടന്നുകയറ്റക്കാരിയാക്കിയും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തെന്ന് കുറ്റപ്പെടുത്തിയും കേരള യൂണിവേഴ്സിറ്റി വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഗവർണർക്ക് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. വി.സി ഗവർണറുടെ ആളാണെന്നും ഇവർ രണ്ടും ചേർന്നുണ്ടാക്കുന്ന തിരക്കഥയാണ് ഇതെല്ലാമെന്നുമാണ് മന്ത്രി തിരിച്ചടിച്ചത്.
വി.സിയും മന്ത്രിയും പരസ്പരം ചേരിതിരിഞ്ഞ് ആക്രമണം തുടങ്ങിയതോടെ കേരള യൂണിവേഴ്സിറ്റിയുടെ ഉന്നത ഭരണ നേതൃത്വത്തിൽ ഗുരുതര പ്രതിസന്ധിയായിട്ടുണ്ട്. താൻ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിലേക്ക് ഇടിച്ചുകയറി വന്ന മന്ത്രി ആർ.ബിന്ദു, വൈസ്ചാൻസലറുടെ അധികാരം കവർന്ന് യോഗത്തിന്റെ അദ്ധ്യക്ഷപദമേറ്റെടുത്തത് നിയമവിരുദ്ധമാണെന്നാണ് വി.സി ഗവർണറെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരേ ഗവർണറുടെ തുടർ നടപടികളുണ്ടാവും.
കാർഷിക യൂണിവേഴ്സിറ്റിയിലും വി.സി നിയമനക്കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സെനറ്റ് യോഗം കഴിഞ്ഞ 13ന് ചേർന്നിരുന്നു. ഈ സെനറ്റിൽ കൃഷി മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാവാനൊരുങ്ങിയെങ്കിലും വി.സി ഡോ.ബി.അശോക് നിയമപ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ പിന്മാറി. സാധാരണ അംഗമായാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്.
എന്നാൽ മന്ത്രി ബിന്ദുവാകട്ടെ താനാണ് പ്രോട്ടോക്കോൾ പ്രകാരം വി.സിയേക്കാൾ മുകളിലെന്നും വി.സിയെ യോഗത്തിന്റെ അദ്ധ്യക്ഷനാക്കി താൻ സൈഡിൽ ഇരിക്കണോ എന്നുമാണ് മന്ത്രി ബിന്ദു ചോദിക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റി നിയമപ്രകാരം സെനറ്റ്, സിൻഡിക്കേറ്റടക്കം സമിതികളുടെയെല്ലാം അദ്ധ്യക്ഷൻ വി.സിയാണെന്നിരിക്കെയാണ് മന്ത്രിയുടെ അധികാരദുർവിനിയോഗം.
താനാണ് അദ്ധ്യക്ഷനാവേണ്ടതെന്ന് പറഞ്ഞിട്ടും, വി.സിക്കും മുകളിലാണ് താനെന്നും അദ്ധ്യക്ഷയാവുകയാണെന്നും പറഞ്ഞ് മന്ത്രി, അദ്ധ്യക്ഷപദം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് വി.സിയുടെ റിപ്പോർട്ടിലുള്ളത്.
നിയമവിരുദ്ധമായി മന്ത്രി ബിന്ദു അദ്ധ്യക്ഷയായ സെനറ്റ് യോഗം ഗവർണർ അസാധുവാക്കും. സെനറ്റ് യോഗങ്ങളിൽ ഗവർണർ പങ്കെടുക്കുന്നത് ഓണററി ബിരുദം അംഗീകരിക്കാൻ മാത്രമാണ്. വി.സിയാണ് സ്ഥിരം അദ്ധ്യക്ഷൻ. പ്രോചാൻസലർക്ക് ചാൻസലറുടെ ചുമതലകൾ വഹിക്കാൻ ചാൻസലറുടെ രേഖാമൂലമുള്ള നിർദ്ദേശം വേണം.
ചാൻസലർ സ്ഥലത്തില്ലെന്ന അനുമാനത്തിൽ സ്വമേധയാ അദ്ദേഹത്തിന്റെ ചുമതലകൾ ഏറ്റെടുക്കാനാവില്ല. സെനറ്റിൽ അദ്ധ്യക്ഷയാവണമെന്ന് രാജ്ഭവനോ ചാൻസലറോ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിക്ക് യോഗത്തിൽ പങ്കെടുക്കാമെങ്കിലും അദ്ധ്യക്ഷയാകാനാവില്ല. അതിനാലാണ് യോഗം അസാധുവാക്കുന്നത്.