തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടാലും ആശുപത്രി മാനേജ്മെന്റുകൾ അംഗീകരിക്കില്ല. ചികിത്സാ നിരക്ക് ഏകീകരണം അപ്രായോഗികമാണെന്നും ഇക്കാര്യം സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തി അനുകൂല വിധി നേടിയെടുക്കാനും നിയമപോരാട്ടം നടത്താനൊരുങ്ങുകയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രി ഉടമകൾ.
കേസിൽ കക്ഷി ചേരാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ തീരുമാനിച്ചു. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ഇനിയും സ്വപ്നം മാത്രമായി അവശേഷിക്കും.
ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്നാണ് സുപ്രീംകോടതി ഉത്തരവ്. പരിഹാരം കണ്ടില്ലെങ്കിൽ സെൻട്രൽ ഗവ. ഹെൽത്ത് സ്കീമിൽ (സി.ജി.എച്ച്.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സർക്കാർ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്പോൾ, സ്വകാര്യ ആശുപത്രികളിൽ 30000 മുതൽ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണം മൗലിക അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരുമാസത്തിനകം വിജ്ഞാപനമിറക്കണം.
ചികിത്സാനിരക്ക് വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് പലതവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. പൗരന്റെ ഭരണഘടനാവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി നിലപാടെടുത്തു.
സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കിലെ ഭീമമായ വ്യത്യാസം ചൂണ്ടിക്കാട്ടി വെറ്ററൻസ് ഫോറം ഫോർ ട്രാൻസ്പെരൻസി ഇൻ പബ്ലിക് ലൈഫ് എന്ന സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2012ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റൂൾസ് പ്രകാരം ചികിത്സാ നിരക്ക് ഏർപ്പെടുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ശസ്ത്രക്രിയകൾക്ക് അതിന്റെ സങ്കീർണതകൾ അടക്കം പരിഗണിച്ച് നിരക്ക് ഈടാക്കാം. സ്റ്റാൻഡേർഡ് നിരക്ക് തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകൾ സഹകരിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് ചികിത്സാഫീസ് നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
എന്നാൽ വ്യത്യസ്തമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ നിരക്ക് ഏകീകരിച്ചാൽ ആശുപത്രികൾക്ക് മുന്നോട്ട്പോകാൻ കഴിയാത്ത സ്ഥിതിയാക്കുമെന്നാണ് സ്വകാര്യ ആശുപത്രി ഉടമകളുടെ നിലപാട്. ആരോഗ്യരംഗത്ത് രാജ്യത്ത് മുൻനിരയിലുള്ള കേരളത്തിന്റെ സാഹചര്യം ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് ചികിത്സാനിരക്ക് ഏകീകരണത്തിലെ അപ്രായോഗിക കോടതിയെ അറിയിക്കാനാണ് സംഘടനയുടെ ലക്ഷ്യം.
അതേസമയം സംസ്ഥാന ആരോഗ്യവകുപ്പും വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ കാത്തിരിക്കുകയാണ്. സുപ്രീം കോടതിയിലെ കേസിൽ സംസ്ഥന സർക്കാരും കക്ഷിചേർന്ന് നിലപാട് അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രി മാനേജമെന്റുകൾ സർക്കാരിനെ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇത്തരത്തിൽ നിരക്ക് ഏകീരിക്കാനുള്ള ശ്രമങ്ങൾ 2016ൽ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഏപ്രിൽ ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചികിത്സാ നിരക്ക് ഏകീകരണത്തെ സ്വകാര്യാശുപത്രികൾ എതിർക്കും.