തിരുവനന്തപുരം: ആവേശം അലതല്ലിയ ജനസാഗരത്തിൻ്റെ അകമ്പടിയോടെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11ന് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്പാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
![rajeev chandrasekhar nomination2](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/ElQW98ag5nVzRX5ydeIn.jpg)
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനാവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സ്വരൂപിച്ചു നൽകിയ തുകയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നൽകിയത്.
![rajeev chandrasekhar nomination3](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/oJf6fRRcAcdDtbOJ5c4Y.jpg)
വിദ്യാർത്ഥികളായ അനുഷ്ക എസ്. അനിൽ, അനിഷ്മ എസ് അനിൽ, വസുദേവ് എസ്. എ, പാർവ്വതി എസ്. ടി, പ്രണവ് എസ്. ടി, തൊഴിലുറപ്പ് പ്രവർത്തകരായ ശ്രീകല, രമാദേവി, ശ്യാമള, ദീപകുമാരി, സുജാത, സുനിത, പൊഴിയൂരിലെ മത്സ്യ തൊഴിലാളികളായ വിജയൻ ക്ലമൻ്റ്, പൗലോസ്, ഡോക്ടർമാരായ ഹരിഹര സുബ്രമഹ്ണ്യൻ, അജിത് കുമാർ, പ്രമോദ്, എന്നിവരും ഐ.ടി മേഖലയിൽ നിന്നുള്ള രാജേഷ് എന്നിവരുമാണ് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. പേരൂർക്കട ജംഗ്ഷനിൽ നിന്നും കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനൊപ്പം തുറന്ന വാഹനത്തിൽ ആയിരങ്ങളുടെ സ്നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് കളക്ടറ്റിലെത്തിയത്.