തിരുവനന്തപുരം: സംസ്ഥാനത്ത് മത്സരിച്ച സ്ഥാനാർത്ഥികളിൽ എല്ലാവരോടും താൽപര്യം കുറവുള്ളതിൽ മുൻപന്തിയിൽ ആലത്തൂരും കോട്ടയവും. ഇവിടെ രണ്ടിടത്തുമാണ് നോട്ടയ്ക്ക് വോട്ടു കൂടുതൽ ലഭിച്ചത്. നോട്ട ഏറ്റവും കുറവ് വോട്ട് നേടിയത് വടകരയിലാണ്. മറ്റു മണ്ഡലങ്ങളിലും താരതമ്യേന കുറവുണ്ട്.
നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് ആലത്തൂരിലാണ്. 12033 ആണ് നോട്ട നേടിയത്. സിറ്റിങ് എംപിയായ രമ്യ ഹരിദാസും മന്ത്രി കെ രാധാകൃഷ്ണനും തമ്മിൽ ഏറ്റുമുട്ടിയ മണ്ഡലത്തിലാണ് ഇത് സംഭവിച്ചത്.
നേരത്തെ സിറ്റിങ് എം പിക്കെതിരെ വലിയ പ്രതിഷേധം സ്വന്തം പാർട്ടിക്കാർക്കിടയിൽ തന്നെ ഉണ്ടായ മണ്ഡലമാണ് ആലത്തൂർ. ഇതിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും നോട്ടയ്ക്ക് വോട്ട് കിട്ടാൻ കാരണമായെന്നാണ് വിലയിരുത്തൽ.
നോട്ട നേട്ടമുണ്ടാക്കിയ പട്ടികയിൽ രണ്ടാമൻ കോട്ടയമാണ്. 11933 വോട്ടാണ് അക്ഷര നഗരിയിൽ നോട്ടയ്ക്ക് ലഭിച്ചത്. ഭരണ വിരുദ്ധ വികാരം തന്നെയാണ് ഇവിടെ നോട്ട മുന്നിലെത്തിയതെന്നാണ് വിലയിരുത്തൽ.
രോഷം ഉണ്ടെങ്കിലും സർക്കാരിനെതിരെ വോട്ട് ചെയ്യാൻ തോന്നാത്തവർ അത് പ്രകടിപ്പിച്ചത് നോട്ടയ്ക്ക് വോട്ടു ചെയ്തുകൊണ്ടാകും. മുന്നാം സ്ഥാനം മാവേലിക്കരയാണ്.
9883വോട്ടാണ് ഇവിടെ നോട്ട നേടിയത്. വടകരയിൽ 2909 മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചത്. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ നോട്ടയ്ക്ക് 6999 വോട്ടു നേടാനായി.
പോസ്റ്റൽ വോട്ടുകളിലും ഇത്തവണ അസാധു ഏറെയുണ്ട്. പല മണ്ഡലങ്ങളിലും 1000ത്തിനടുത്ത് വോട്ട് അസാധുവായി. കോട്ടയത്ത് 948 വോട്ടുകളാണ് അസാധു ആയത്.
പൊതുവിൽ സർക്കാർ ഉദ്യോഗസ്ഥർ ഇടതു അനുഭാവികളാണ്. സർവിസ് സംഘടനകളുടെ ഭാഗമായ ഇവർ വോട്ട് അസാധുവാക്കിയത് സർക്കാരിനെതിരെയുള്ള വികാരത്തിന്റെ ഭാഗമാണെന്ന് വ്യക്തം. ശമ്പളം ലഭിക്കാൻ വൈകിയതടക്കമുള്ള വിഷയങ്ങളാണ് ഉദ്യോഗസ്ഥരെ സർക്കാരിനെതിരെ തിരിച്ചതെന്ന് വ്യക്തം.