തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരിയം ജംഗ്ഷനിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മുന്നിൽ പരാതികൾ എണ്ണി എണ്ണിപ്പറഞ്ഞ് മൽസ്യത്തൊഴിലാളികൾ. പുലർച്ചെ മീൻചുമടേന്തി ചന്തയിൽ വന്നു മീൻ വിറ്റു മാത്രം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്.
സർക്കാർ സഹായങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ല. സംസ്ഥാന സർക്കാരിന്റെ പരാജയമാണിത്. അവർ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ഉണ്ടാകുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി.
രാവിലെ 10ന് കരിയത്തെത്തിയ സ്ഥാനാർത്ഥിയെ വരവേൽക്കാൻ വൻജനാവലിയുണ്ടായിരുന്നു. ചെല്ലമംഗലം വാർഡ് മെമ്പർ സി ഗായത്രി ദേവിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ സ്വീകരിച്ചു. കരിയം ജംഗ്ഷനിലെ മാർക്കറ്റ് സന്ദർശിച്ച അദ്ദേഹത്തോട് കച്ചവടക്കാർ സംസ്ഥാന സർക്കാരിനെതിരെയുള്ള നിരവധി പരാതികളുടെ കെട്ടഴിച്ചു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റവും, പെൻഷൻ ലഭിക്കാത്തതുമാണ് പരാതിയിൽ കൂടുതൽ. താൻ വിജയിച്ചാൽ എല്ലാ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി.