നെയ്യാറ്റിന്‍കര: പെട്രോൾ പമ്പുകളിൽ ബൈക്കിലെത്തി പണം അടങ്ങിയ ബാഗ് പിടിച്ചു പറി നടത്തിയ യുവാക്കൾ പൊഴിയൂർ പോലീസിൻ്റെ പിടിയിൽ.
മര്യാപുരം സ്വദേശി ബിച്ചു എന്നു വിളിക്കുന്ന ബിബിജിത്ത് (23) കടകംപള്ളി കരിക്കകം സ്വദേശി അനന്ദൻ (18) എന്നിവരെയാണ് പിടികൂടിയത്.
ഉച്ചക്കടയിൽ പുലർച്ച 3 മണിയോട് കൂടി ബൈക്കിലെത്തി 500 രൂപയ്ക്ക് ചില്ലറ ചോദിച്ച സമയം ജീവനക്കാരൻ ചില്ലറ കൊടുക്കാൻ മേശ തുറന്ന സമയം പ്രതികൾ മേശയിൽ നിന്ന് 8500 രൂപ മോഷണം ചെയ്തടുത്ത് ബൈക്കിൽ കടന്നു കളഞ്ഞു.
തുടർന്ന് പ്രതികളെ അന്വേഷിച്ച് വരവേ പ്രതികൾ 24 ന് പുലർച്ചെ ഒരു മണിയോടെ നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമത്തിലുള്ള മോർഗൻ പെട്രോൾ പമ്പിൽ ബൈക്കിലെത്തി പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് 21000 രൂപ അടങ്ങുന്ന ക്യാഷ് ബാഗ് പിടിച്ചു പറിച്ച് മോഷ്ടിച്ച് കടന്നു.
ഇവര്‍ അന്നുതന്നെ വെളുപ്പിന് 02.00 മണിക്കും 04.30 നും ഇടക്കുമുള്ള സമയം വിഴിഞ്ഞം മുക്കോലയിലുള്ള പെട്രോൾ പമ്പിലെത്തി ജീവനക്കാരൻ്റെ 7500 രൂപ അടങ്ങിയ ക്യാഷ് ബാഗ് പിടിച്ചു പറിച്ച് കടന്നു കളഞ്ഞു.
തുടർന്ന് സിസിടിവി പരിശോധിച്ചും കോൾ ഡീറ്റെയിൽസ് പരിശോധിച്ചും പൊഴിയൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചുവേളി ഭാഗത്ത് രഹസ്യമായി തമ്പടിച്ച പ്രതികളെ പൊഴിയൂർ എസ്. എച്ച്.ഒ ആസാദ് അബ്ദുൾ കലാം, എസ്.സി.പി.ഒ അരുൺ ജോസ്, സി.പി.ഒ അജിത്ത്, ഡ്രൈവർ എ. എസ്. ഐ രാജൻ എന്നിവർ ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2024-ൽ നെയ്യാറ്റിൻകര ആശുപത്രി കാൻ്റീൻ പരിസരത്തുനിന്നും ബൈക്ക് കവർന്ന കേസിൽ ഉൾപ്പെടെ നിരവധി മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവരെന്ന് നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി.
ബൈക്കുകൾ കവർന്നശേഷം മോഷണ വണ്ടികളിൽ കറങ്ങി നടന്നാണ് ഇവർ തുടർന്നുള്ള മോഷണങ്ങൾ നടത്തിയത്.
സംഘത്തിലെ മറ്റൊരു പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാൾ വൈകാതെ പോലീസിന്റെ പിടിയിലാകുമെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ്. ഷാജി പറഞ്ഞു.