തിരുവനന്തപുരം: കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭദിനം കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലിയായി ആഘോഷിക്കുകയാണ്.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം 2025 ജൂലൈ 5 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കും.
തുടർന്ന് നടക്കുന്ന കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകരുടെ സംഗമത്തിൽ ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരായ 60 പേരെ ആദരിക്കും.
ഫിലിംസൊസൈറ്റി പ്രസ്ഥാനത്തിന്റെ 60 വർഷങ്ങളുടെ പ്രതീകമായി അടൂർ ക്യൂറേറ്റ് ചെയ്ത 60 ക്ലാസിക് സിനിമകളുടെ ലിസ്റ്റ് കേരളത്തിൽ ഉടനീളം പ്രദർശിപ്പിക്കുന്നതിനായി പ്രസിദ്ധീകരിക്കും.
മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ ആരംഭവും വളർച്ചയുമായും ഫിലിം സൊസൈറ്റികൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രേക്ഷകർക്കിടയിൽ പുതിയൊരു സിനിമാവ ബോധം വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രലേഖയുടെ വരവോടെ കേരളമാകെ ഫിലിം സൊസൈറ്റികൾ സ്ഥാപിതമായി.
മലയാളത്തിലെ സമാന്തര സിനിമയുടെ തുടക്കമായി കണക്കാക്കപ്പെടുന്ന 'സ്വയംവരം'(1972) നിർമ്മിച്ചത് ചിത്രലേഖ ഫിലിം സൊസൈറ്റിയായിരുന്നു.
ചെയർമാൻ എ.മീരാസാഹിബ് അധ്യക്ഷനാവുന്ന ചടങ്ങിൽ ജന.കൺവീനർ ചെറിയാൻ ജോസഫ് സ്വാഗതം ആശംസിക്കും. അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആദ്യകാല ഫിലിംസൊസൈറ്റി പ്രവർത്തകർക്ക് ആദരവ് അർപ്പിക്കും.
കേരള ചലച്ചിത്ര വികസന കോർപറേഷൻ എം ഡി പ്രിയദർശനൻ പി എസ്, സൂര്യ കൃഷ്ണമൂർത്തി, വിജയകൃഷ്ണൻ, എം.എഫ് തോമസ്, ജോസ് തെറ്റയിൽ, ജോർജ്ജ് മാത്യു, രവീന്ദ്രൻ, പി.കെ ഹരികുമാർ, രാജാജി മാത്യു തോമസ്, മണമ്പൂർ രാജൻ ബാബു, പ്രകാശ് ശ്രീധർ, തേക്കിൻകാട് ജോസഫ്, നീലൻ, ഇ.ജെ ജോസഫ്, പ്രശാന്ത് രാജൻ, ഡോ.വി.മോഹന കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും. സാബു ശങ്കർ നന്ദി പ്രകാശിപ്പിക്കും.